വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നിർദ്ദേശിച്ച് വ്യോമയാന റെഗുലേറ്ററായ ഡി ജി സി എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ).ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വിമാന യാത്രക്കാർക്ക് അധിക ചാർജ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ അനുമതി നല്‍കുന്നതാണ് പ്രധാന ശുപാർശ. ഈ 48 മണിക്കൂർ സമയപരിധിയെ ഡി ജി സി എ 'ലുക്ക്-ഇൻ ഓപ്ഷൻ' എന്നാണ് വിളിക്കുന്നത്.
'ലുക്ക്-ഇൻ ഓപ്ഷൻ' സമയത്ത് ടിക്കറ്റ് റദ്ദാക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ അധിക ചാർജ് ഈടാക്കാൻ പാടില്ല. ഭേദഗതി ചെയ്യുമ്ബോള്‍ പുതുക്കിയ വിമാനത്തിന്റെ നിരക്ക് മാത്രം നല്‍കിയാല്‍ മതി.
എന്നാല്‍, ഈ സൗകര്യം, ആഭ്യന്തര വിമാനങ്ങള്‍ക്ക് ബുക്കിംഗ് തീയതി മുതല്‍ 5 ദിവസത്തില്‍ കുറഞ്ഞ സമയത്തിനുള്ളിലും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 15 ദിവസത്തില്‍ കുറഞ്ഞ സമയത്തിനുള്ളിലും പുറപ്പെടുന്ന സർവീസുകള്‍ക്ക് ലഭ്യമല്ല. 48 മണിക്കൂറിന് ശേഷം മാറ്റം വരുത്തുകയാണെങ്കില്‍ സാധാരണ റദ്ദാക്കല്‍ ഫീസ് ബാധകമാകും.
ഇതിനുപുറമെ, ഒരു ട്രാവല്‍ ഏജന്റ് വഴിയോ പോർട്ടല്‍ വഴിയോ ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍, ഏജന്റുമാർ വിമാനക്കമ്ബനിയുടെ പ്രതിനിധികളായതിനാല്‍ റീഫണ്ട് നല്‍കേണ്ട ബാധ്യത വിമാനക്കമ്ബനിക്കായിരിക്കും എന്നും റെഗുലേറ്റർ നിർദ്ദേശിക്കുന്നു. കൂടാതെ, റീഫണ്ട് പ്രക്രിയ 21 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂർത്തിയാക്കണമെന്നും വിമാനക്കമ്ബനികള്‍ ഉറപ്പാക്കണം.
ടിക്കറ്റ് വിമാനക്കമ്ബനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുമ്ബോള്‍, ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരൻ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അതേ വ്യക്തിയുടെ പേര് തിരുത്തുന്നതിന് വിമാനക്കമ്ബനി അധിക ചാർജ് ഈടാക്കാൻ പാടില്ല എന്നതും പ്രധാന നിർദ്ദേശമാണ്.
മെഡിക്കല്‍ എമർജൻസി കാരണം ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീഫണ്ടിന് പകരം ക്രെഡിറ്റ് ഷെല്‍ (ഭാവിയില്‍ ഉപയോഗിക്കാനുള്ള ക്രെഡിറ്റ്) നല്‍കാനുള്ള ഓപ്ഷനും വിമാനക്കമ്ബനികള്‍ക്ക് നല്‍കാം. വിമാന ടിക്കറ്റ് റീഫണ്ടുകളുമായി ബന്ധപ്പെട്ട നിലവിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശങ്ങള്‍.കരട് സി എ ആറില്‍ (സിവില്‍ ഏവിയേഷൻ റിക്വയർമെന്റ്) നവംബർ 30 വരെ ഡി ജി സി എ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്.