ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ച കഴിയുമ്പോള്‍ പാക് കേന്ദ്രങ്ങളില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനയും നാവികസേനയും വ്യോമസേനയും സംയുക്തമായാണ് ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ കൃത്യമായ മിസൈല്‍ ആക്രമണം നടത്തിയത്. 1971 ലെ യുദ്ധത്തിനുശേഷം മൂന്ന് പ്രതിരോധ സേനകളും പാകിസ്ഥാനെതിരെ ഒരുമിച്ച് ഇറങ്ങിയത് ആദ്യമായാണ്.
ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം അറിയിച്ചു. ഇന്ത്യന്‍ ആര്‍മി, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളുടെയും കൃത്യതയുള്ള സ്ട്രൈക്ക് ആയുധ സംവിധാനങ്ങളാണ് ആക്രമണങ്ങളില്‍ ഉപയോഗിച്ചതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളായ കാമികാസെ ഡ്രോണുകള്‍ സൈന്യം ഉപയോഗിച്ചു. പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കാതെ ഭീകരരെ മാത്രമാണ് ആക്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായായിരുന്നു ഈ ഓപ്പറേഷന്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ ഓപ്പറേഷന്‍ നിരീക്ഷിച്ചു.
ഓപ്പറേഷന് തൊട്ടുപിന്നാലെ, എന്‍എസ്എ അജിത് ഡോവല്‍ യുഎസ് എന്‍എസ്എയുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും സംസാരിക്കുകയും സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.