ഡൽഹി : ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്ക് സജ്ജമാണെന്ന് സേനകളും വ്യക്തമാക്കി. പോസ്റ്റൽ സർവീസുകൾ നിർത്തി വയ്ക്കാനും, പാക് ഐപി അഡ്രസുള്ള വെബ്സൈറ്റുകൾ നിരോധിക്കാനും തീരുമാനിച്ച് പാകിസ്ഥാന് മേൽ കൂടുതൽ ഉപരോധമേർപ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. തിരിച്ചടി വൈകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ മുന്നറിയിപ്പ് കടുപ്പിച്ച് ഇന്ത്യ. തീവ്രവാദികളിൽ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രിക്ക് പിന്നാലെ അമിത് ഷായും വ്യക്തമാക്കി. തെരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കുമെന്നും അമിത് ഷായുടെ ഉറപ്പ്. അതേസമയം, നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിർത്തികളിലും കരസേന കടുത്ത ജാഗ്രത തുടരുകയാണ്. മുൻനിശ്ചയിച്ച് 26ന് അറബികടലിൽ തുടങ്ങിയ അഭ്യാസ പ്രകടനം നാവികസേന തുടരുകയാണ്. കപ്പൽ വേധ, വിമാനവേധ മിസൈലുകളും പരീക്ഷിച്ചു. കോസ്റ്റ് ഗാർഡ് കപ്പലുകളും നിരീക്ഷണത്തിനുണ്ട്. അസാധാരണ നീക്കങ്ങൾ നിരീക്ഷിക്കയാണെന്നും തിരിച്ചടിക്ക് സേന സന്നദ്ധമാണെന്നും നാവികസേന വ്യക്തമാക്കി. നാളെ ഉത്തർപ്രദേശിലെ ഗംഗ എക്സ്പ്രസ് വേയിൽ യുദ്ധ വിമാനങ്ങൾ അണിനിരത്തി വ്യോമസേനയും അഭ്യസ പ്രകടനങ്ങൾ നടത്തും. സേനാശേഷി വ്യക്തമാക്കുന്നതിനൊപ്പം പാകിസ്ഥാന് മേലുള്ള ഉപരോധവും ഇന്ത്യ കടുപ്പിക്കുകയാണ്. വ്യോമപാത അടച്ചിതിന് പിന്നാലെ കപ്പൽ വഴിയുള്ള ചരക്ക് നീക്കവും നിർത്തി വയ്ക്കും. പോസ്റ്റൽ സർവീസ് റദ്ദാക്കും. പാക് വെബ്സ്റ്റുകൾക്കും നിരോധനമേർപ്പെടുത്തും. കടുത്ത നിയന്ത്രണങ്ങളിൽ മാത്രം നടപടിയൊതുക്കുന്നതിലെ വിമർശനം കോൺഗ്രസ് പരസ്യമാക്കി.