
ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. 410 വള്ളസദ്യകളാണ് ഈ വർഷം ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ഔപചാരിക ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും. രാവിലെ 11:00 മണിക്ക് വള്ള സദ്യക്ക് തുടക്കംകുറിച്ച് അടുപ്പിൽ അഗ്നിപകരും. ഇതോടെ പമ്പാനദിയുടെ തീരങ്ങളിൽ വഞ്ചിപ്പാട്ടിന്റെ ഹൃദയ താളം തുടിച്ചു തുടങ്ങും.
ആറന്മുള ക്ഷേത്രമുറ്റത്ത് തൂശനിലയിൽ 64 വിഭങ്ങൾ ആണ് സദ്യക്ക് വിളമ്പുക. 52 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് അനുസരിച്ച് ഓരോദിവസും വള്ളസദ്യയിൽ പങ്കെടുക്കുന്നത്. ഒക്ടോബർ രണ്ടുവരെ വള്ളസദ്യ തുടരും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒൻപതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നുമാണ് നടക്കുക.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്നത് ആറന്മുള വള്ളസദ്യയാണ്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നതാണ് ആറന്മുളയിലെ പരമ്പരാഗത രീതി.