തൃശൂർ : പുതുക്കാ വരന്തരപ്പിള്ളി കിണർ സെന്ററിന് സമീപത്ത് യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 28ന് രാത്രിയിലായിരുന്നു സംഭവം.
വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വെട്ടിയാട്ടിൽ ജയദേവ് കൃഷ്ണൻ (35) ആണ് അറസ്റ്റിലായത്.വേലൂപ്പാടം കിണർ സ്വദേശി പുന്നക്കര വീട്ടിൽ അനീഷിനാണ് പരിക്കേറ്റത്. വയറിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ അനീഷ് കോഴിക്കോടുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
ജയദേവ കൃഷ്ണനുമായി ശത്രുതയുള്ള ഒരാളുമായി അനീഷ് സൗഹൃദത്തിലായതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി കലവറക്കുന്നിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വരന്തരപ്പിള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ മനോജ്, സബ് ഇൻസ്പെക്ടർ അലി, സിവിൽ പൊലീസ് ഓഫീസർമാരായ മുരുകദാസ്, സമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമം, അടിപിടി, വ്യാജമദ്യ നിർമ്മാണം തുടങ്ങി 11 ഓളം കേസുകളിൽ പ്രതിയാണ് ജയദേവ കൃഷ്ണൻ.