ജനിച്ചപ്പോൾ കുഞ്ഞിന് തൂക്കം ആറ് കിലോ ; തലയിൽ കൈ വച്ച് നഴ്സുമാർ

06:15 PM Mar 10, 2025 | Kavya Ramachandran

ആറ് കിലോയോളം തൂക്കം വരുന്ന കുഞ്ഞിന് ജന്മം നൽകി ഒരമ്മ . അലബാമയിലെ ഒരു ആശുപത്രിയിലാണ് യുവതി  കുഞ്ഞിന് ജന്മം നൽകിയത്. പ്രസവസമയത്ത് അവിടെ ഉണ്ടായിരുന്ന മെഡിക്കൽ പ്രൊഫഷണലുകൾ പോലും അമ്പരന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ബർമിംഗ്ഹാമിൽ നിന്നുള്ള ഡെലിവറി ഡ്രൈവറായ പമേല മെയിനാണ് ചൊവ്വാഴ്ച സിസേറിയൻ വഴി മകൾ പാരീസ് ഹലോയ്ക്ക് ജന്മം നൽകിയത്. അലബാമ ​ഗ്രാൻഡ് വ്യൂ മെഡിക്കൽ സെന്ററിലാണ് പമേല കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വരവോടെ റൂമിലുണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടുപോയി. ആ സമയത്ത് നഴ്സുമാരെല്ലാം എന്റെ ദൈവമേ എന്നാണ് പറഞ്ഞത് എന്നാണ് പമേല പറയുന്നത്. താനും അതുപോലെ തന്നെ അന്തംവിട്ടു പോയി എന്നും പമേല സമ്മതിക്കുന്നു. 

13 പൗണ്ടിലധികമായിരുന്നു കുഞ്ഞിന്റെ ഭാരം. സാധാരണയായി ആരോ​ഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുമ്പോൾ മൂന്നുമൂന്നരക്കിലോയാണ് തൂക്കമുണ്ടാവുക. കുഞ്ഞിന്റെ ജനനത്തിന് നാല് ആഴ്ച മുമ്പ് നടത്തിയ സ്കാനിൽ കുഞ്ഞിന്റെ ഭാരം 8 പൗണ്ട് ആയിരിക്കും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, തുടർന്നുള്ള വിലയിരുത്തലിൽ കുഞ്ഞിന്റെ ഭാരം 10 പൗണ്ട് ആയിരിക്കുമെന്ന് കണ്ടെത്തി. എന്നാൽ, രണ്ട് തവണ പറഞ്ഞ തൂക്കത്തേക്കാളും കൂടുതൽ ഉണ്ടായിരുന്നു കുഞ്ഞ് എന്നാണ് പമേല പറയുന്നത്. 

ആശുപത്രിയിലെ നഴ്സുമാർ കുഞ്ഞിനെ ഇടയ്ക്കിടെ സന്ദർശിക്കാൻ എത്തും ജനിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അവൾ അവിടമാകെ പ്രശസ്തയായി എന്നും പമേല പറയുന്നു. അതേസമയം, എന്തുകൊണ്ടാണ് കുഞ്ഞിന് ജനനസമയത്ത് അസാധാരണമായ ഈ തൂക്കം ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നാണ് പമേലയും പറയുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ 16 ദിവസം മുമ്പാണ് പമേല കുഞ്ഞിന് ജന്മം നൽകിയത്.