ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ തീയേറ്ററുകളിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ മൂന്ന് ദിവസം കൊണ്ട് നരിവേട്ട 15കോടിയിലേറെയാണ് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചിരിക്കുന്നത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ. ഓരോ ദിവസം കഴിയും തോറും പ്രേക്ഷകരുടെ തിരക്ക് കൂടുന്നുവെന്നാണ് ബുക്ക് മൈ ഷോയിലെ ട്രെൻഡിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പോലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ‘മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം’ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.