
ചാലക്കുടി: സ്കൂട്ടർ നിയന്ത്രണം വിട്ട് വെള്ളത്തില്‍ വീണ് കാണാതായ ബസ് കണ്ടക്ടറുടെ മൃതദേഹം കണ്ടെത്തി.ചാലക്കുടിപ്പുഴയുടെ പരിയാരം തടയണയില്‍ നിന്ന് പുഴയിലേക്ക് വീണ അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ പെരുമ്ബടത്തി വീട്ടില്‍ രാമുവിന്റെ മകൻ രമേഷാണ് (42) മരിച്ചത്. അപകടം നടന്ന ഭാഗത്ത് നിന്നും രണ്ടു കിലോമീറ്റർ താഴെ വെട്ടുകടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഒമ്ബതരയോടെയായിരുന്നു അപകടം. അടിച്ചിലി ഇരിങ്ങാലക്കുട റൂട്ടില്‍ സർവീസ് നടത്തുന്ന പട്ടത്ത് എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് രമേഷ്. അവസാനത്തെ ട്രിപ്പിന് ശേഷം അടിച്ചിലിയില്‍ ബസ് പാർക്ക് ചെയ്ത് ഇപ്പോള്‍ താമസിക്കുന്ന പരിയാരം ഒരപ്പനയിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ വന്നതാണ്.
പരിയാരം കടവില്‍ മത്സ്യം പിടിച്ചുകൊണ്ടിരുന്ന ഒരാളാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രി ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്ന് ഞായറാഴ്ച രാവിലെ മുതല്‍ തെരച്ചിലാരംഭിച്ചു. ഉച്ചയോടെ നാട്ടുകാരാണ് വെട്ടുകടവ് പാലത്തിന് സമീപം മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.