
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഇതോടെ രണ്ടാംഘട്ടത്തിൽ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയരും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.
മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator - 6 lakh, ICD Dual Chamber - 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.
പദ്ധതിയിൽ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകൾ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.
സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.
പോളിസി കാലയളവ് നിലവിലുള്ള 3 വർഷത്തിൽ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും.
മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും.
നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.
തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.
പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും.
ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവിൽ വരും.
ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തും.
കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
ഒന്നാം ഘട്ടത്തിൽ ഇതുവരെ (01.07.2025 വരെ)
* 1,052,121 ക്ലയിമുകൾക്ക് 1911.22 കോടി
* 2256 അവയവമാറ്റ ചികിത്സ ക്ലയിമുകൾക്ക് - 67.56 കോടി
* 1647 റിഇമെഴ്സ്മെന്റ്റ് ക്ലയിമുകൾക്ക് - 9.61 കോടി
കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉൾപ്പെടെ )-1950.00
കോടി
* ജി എസ് ടി ഒഴികെയുള്ള യഥാർഥ പ്രിമിയം -1599.09 കോടി
കരട് ഓർഡിനൻസ് അംഗീകരിച്ചു
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു. 11-ാം വകുപ്പിൻ്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓർഡിനൻസ് വിളംബരപ്പെടുത്തുന്നതിന് ഗവർണ്ണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.
സ്വാതന്ത്യ ദിനാഘോഷം; സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ.
കൊല്ലം - വി. ശിവൻകുട്ടി
പത്തനംതിട്ട - വീണാ ജോർജ്ജ്
ആലപ്പുഴ - സജി ചെറിയാൻ
കോട്ടയം - ജെ. ചിഞ്ചുറാണി
ഇടുക്കി - റോഷി അഗസ്റ്റിൻ
എറണാകുളം - പി. രാജീവ്
തൃശൂർ - ആർ. ബിന്ദു
പാലക്കാട് - എം.ബി. രാജേഷ്
മലപ്പുറം - കെ. രാജൻ
കോഴിക്കോട് - എ.കെ. ശശീന്ദ്രൻ
വയനാട് - ഒ.ആർ. കേളു
കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് - കെ. കൃഷ്ണൻകുട്ടി
പുനർനിയമനം
സംസ്ഥാന ആസുത്രണ ബോർഡ് എക്സ്പേർട്ട് മെമ്പറായി അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചുവരവെ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വിരമിച്ച പ്രൊഫ. മിനി സുകുമാറിന് ആസുത്രണ ബോർഡ് എക്സ്പേർട്ട് മെമ്പറായി പുനർനിയമനം നൽകും.
തസ്തിക
എറണാകുളം നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും രണ്ട് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും പുതുതായി സൃഷ്ടിക്കും. ഒരു എച്ച്.എസ്എസ്.റ്റി-ജൂനിയർ (ഇംഗ്ലീഷ്) തസ്തിക എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) തസ്തികയായി ഉയർത്തും.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് വിഭാഗം സെക്ഷൻ ഓഫീസിൽ നിലനിൽക്കുന്ന അധിക ജോലി ഭാരം പരിഗണിച്ച്, രണ്ട് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കും.
ഇളവ് അനുവദിക്കും
നഗരസഭകൾ, നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളിൽ ഇളവ് അനുവദിക്കും.
സബ്സിഡി മാർഗ്ഗരേഖയിലെ ഭൂമി വാങ്ങുന്നതും ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് ഇളവ് അനുവദിക്കുക.
ഭവന നിർമ്മാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് ഭവന നിർമ്മാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന നിബന്ധനയോടെ ഭവന നിർമ്മാണത്തിന് ധനസഹായം നല്കുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി 3 സെൻ്റിൽ നിന്നും 2 സെൻ്റായി കുറയ്ക്കും.
വീട് നിർമ്മാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി 2 ലക്ഷം രൂപ കൂടി നൽകും. വീടോ ഭൂമിയോ കിട്ടുന്നവർ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല.
ശമ്പള സ്കെയിൽ
ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളുകളിൽ പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കുന്നതിന് മുമ്പ് പ്ലെയിസ്ഡ് പ്രിൻസിപ്പൽമാരായി ജോലി ചെയ്തിരുന്ന 18 പേർക്ക് കൂടി ഹയർസെക്കൻററി പ്രിൻസിപ്പൽ തസ്തികയുടെ ശമ്പള സ്കെയിൽ അനുവദിക്കും. 2006 ജനുവരി 06 മുതൽ പ്രബല്യമുണ്ടാകും.
തുടർച്ചാനുമതി
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ (എൽ.എ) യൂണിറ്റ് നമ്പർ 1 സ്പെഷ്യൽ തസഹസിൽദാരുടെ കാര്യാലയത്തിലെയും 29 തസ്തികകൾ ഉൾപ്പെടെ 203 താല്ക്കാലിക തസ്തികകളും ഇടുക്കി ജില്ലയിലെ പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ ആകെ 222 താല്ക്കാലിക തസ്തികകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകി.
ഇടുക്കി ജില്ലയിലെ പീരുമേട് പ്രത്യേക ഭൂമി പതിവ് ഓഫീസിലെ 19 തസ്തികകളിൽ ഡെപ്യൂട്ടി തഹസിൽദാർ - 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. ജൂനിയർ ക്ലർക്ക്/വി.എ. തസ്തികകളിൽ നടത്തേണ്ടത്. 2, ടൈപ്പിസ്റ്റ് - 1, പ്യൂൺ - 1 എന്നീ 8 താല്കാലിക ജോലിക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത്.
പീരുമേട് ഭൂമി പതിവ് ഓഫീസ് ഒഴികെ മറ്റ് ഓഫീസുകളിൽ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനങ്ങൾ അനുവദിക്കില്ല.
ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തന പുരോഗതി കൃത്യമായ ഇടവേളകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ അവലോകനം ചെയ്ത് സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ത്വരിതപ്പെടുത്തണം.