+

'കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു'; ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു' ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.

തിരുവനന്തപുരം: 'കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു' ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ .
ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തയ്യാറാവണം. കേരളം പ്രതിമാസ ഇൻസെന്റീവ് 7,000 കൊടുക്കുമ്പോൾ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാർക്ക് നൽകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.

കേന്ദ്രസർക്കാർ ആശമാർക്ക് നൽകുന്ന പ്രതിമാസ ഇൻസെന്റീവ് രണ്ടായിരം രൂപയിൽ നിന്ന് 3500 രൂപയാക്കി ഉയർത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നാളുകളായി തുടരുന്ന ആശ വർക്കർമാരുടെ സമരം സംസ്ഥാന വിഹിതം വർധിപ്പിക്കണം എന്ന ആവശ്യത്തിന്മേൽ ആണ്.

നാഷണൽ പ്രോഗ്രാം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവർക്കന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ആശാ വർക്കന്മാരുടെ ഉൾപ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സർക്കാരുകളാണ് എന്നത് കേന്ദ്രസർക്കാർ ഒരിക്കൽ കൂടി പാർലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും ആശാവർക്കർമാർക്ക് വേണ്ടി ചെയ്യുന്നുണ്ട്. ആശാവർക്കർമാരെ ആരോഗ്യമേഖലയിലെ മുൻനിര പോരാളികളായാണ് കേന്ദ്രം പരിഗണിക്കുന്നത്.

ഓരോ പദ്ധതിയുടെയും മുൻഗണനയും ആവശ്യവും പരിഗണിച്ച് ആശാവർക്കന്മാരുടെ ഇൻസൻറീവിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നുണ്ട്. കേന്ദ്ര സർക്കാർ ഇതിലേയ്ക്കായി സാങ്കേതികമായും സാമ്പത്തികമായും സഹായം ചെയ്യുന്നുണ്ട്. ഇതുകൂടാതെ പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും പ്രധാൻമാന്ത്രി സുരക്ഷാ ബീമാ യോജനയിൽ ഉൾപ്പെടുത്തി.

അപകടത്തിൽ മരണപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപയും അംഗവൈകല്യം വരുന്നവർക്ക് ഒരു ലക്ഷം രൂപയുടെയും ഇൻഷ്വറൻസ് പരിരക്ഷ നൽകി. പ്രധാൻമന്ത്രി ശ്രാം യോഗി മാൻധൻ പദ്ധതി പ്രകാരം പ്രതിമാസം 3000/- രൂപയുടെ പെൻഷൻ പദ്ധതി നടപ്പാക്കി. ആശാവർക്കർന്മാർക്കും ആശ്രിതർക്കുമായി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കാതെ ആശാവർക്കർമാർക്ക് അർഹമായ ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു എന്നും രാജീവ്‌ ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.

facebook twitter