ഡൽഹി : ഛത്തീസ്ഗഡിൽ അറസ്റ്റിലായി ഒൻപത് ദിവസമായി ജയിലിൽ തുടരുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി.
ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്. വാദം പൂർത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.
ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂർ എൻ ഐഎ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് ഉത്തരവ് പറയുന്നത്.
ജ്യാമഹർജിയെ പ്രോസിക്യൂഷൻ എതിർത്തത് ചതിയാണെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതികരണം. ജാമ്യം കിട്ടിയാലും എഫ്ഐആർ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും എംപിമാർ പറഞ്ഞു. എന്നാൽ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുന്നത് സ്വാഭാവികമാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞു. പ്രോസിക്യൂഷൻ ഇടപെടൽ ജാമ്യത്തെ ബാധിക്കില്ലെന്നും ഷോൺ ജോർജ് ഛത്തീസ്ഗഡിൽ പറഞ്ഞു. അതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഛത്തീസ്ഗഡിലും കോൺഗ്രസ് പ്രതിഷേധിച്ചു. റായ്പൂരിലെ പ്രതിഷേധ യോഗത്തിൽ കോലം കത്തിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.