+

കേരള വികസന മോഡലിന്റെ അടിസ്ഥാനം ഭുപരിഷ്‌ക്കരണം : മുഖ്യമന്ത്രി

കേരള വികസന മോഡലിന്റെ അടിസ്ഥാനം ഭുപരിഷ്‌ക്കരണമാണെന്നും സർക്കാർ നടപ്പിലാക്കിയ ഭുപരിഷ്‌ക്കരണ നടപടികളിലൂടെ സംസ്ഥാനത്ത് സമൂലമായ വികസന മാറ്റങ്ങൾ ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യൂ, സർവേ-ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച സ്മാർട്ട് ലാൻഡ് ഗവേണൻസ് ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


കേരള വികസന മോഡലിന്റെ അടിസ്ഥാനം ഭുപരിഷ്‌ക്കരണമാണെന്നും സർക്കാർ നടപ്പിലാക്കിയ ഭുപരിഷ്‌ക്കരണ നടപടികളിലൂടെ സംസ്ഥാനത്ത് സമൂലമായ വികസന മാറ്റങ്ങൾ ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യൂ, സർവേ-ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച സ്മാർട്ട് ലാൻഡ് ഗവേണൻസ് ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ആദ്യ സർക്കാർ തന്നെ ഭൂപരിഷ്‌ക്കരണ നടപടികൾക്ക് തുടക്കമിട്ടിരുന്നു. കേരളത്തിലെ ഭൂമി തർക്കങ്ങളിൽ പ്രധാനമായും അതിർത്തി തർക്കവും വിവിധ രേഖകളിലെ വ്യത്യാസങ്ങളുമാണ്. ഇവ പരിഹരിക്കുന്നതിനു ശാസ്ത്രീയ സർവേ സ്വീകരിച്ച നടപടികൾ പൂർണ്ണമായും ഫലം കണ്ടിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ ലാൻഡ് സർവേയിലൂടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായി. ഡിജിറ്റൽ സർവേയിലൂടെ ഭൂപരിഷ്‌ക്കരണ നടപടികളിൽ കേരളം പുതിയൊരു ഘട്ടത്തിലേക്ക് വളരുകയാണ്. ഡിജിറ്റൽ സർവേ പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പൂർണ്ണമായും കൃത്യതയുള്ളതും സുതാര്യവുമാകും. ഭൂമി തർക്കങ്ങൾ ഒഴിവാക്കുന്നതിനുള്ള ശാശ്വതമായ പരിഹാരവും ഇതിലൂടെ സാധ്യമാകും. കേരളത്തിന്റെ ഭൂപരിഷ്‌ക്കരണ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും രാജ്യത്തിനാകെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഭൂമി’ ദേശീയ കോൺക്ലേവിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കേരളത്തിന്റെ ഭൂപരിഷ്‌ക്കരണ വികസന മാതൃകകൾ മനസ്സിലാക്കാനും പഠിക്കാനും എത്തിച്ചേർന്നിട്ടുണ്ട്. കോൺക്ലേവിലെ കൂട്ടായ ഇടപെടലുകളിലൂടെ മികച്ച പ്രവർത്തനങ്ങളും ആശയങ്ങളും ഉയർന്നുവരുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോൺക്ലേവ് വീഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ചരിത്രം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആധുനികവൽക്കരണം ഭുപരിഷ്‌ക്കരണ പ്രവർത്തനങ്ങളിൽ നടപ്പിലാക്കാൻ കേരളത്തിന് കഴിഞ്ഞതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഡിജിറ്റൽ സർവേയിലേക്ക് സംസ്ഥാനം കടക്കുമ്പോൾ രാജ്യത്ത് വേറെ മാതൃകകളുണ്ടായിരുന്നില്ല. സർവേ പ്രവർത്തനങ്ങളുടെ വേഗത്തിലും കൃത്യതയിലും വിട്ടുവീഴ്ച്ച ചെയ്യാതെ സംസ്ഥാനത്താകെയുള്ള 35 ലക്ഷം ഹെക്ടർ ഭൂമിയിൽ ഏഴ് ലക്ഷം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഹെക്ടർ ഭൂമിയുടെ നാലിൽ ഒന്ന് ഭാഗവും അളന്ന് നടപടികൾ പൂർത്തീകരിച്ചു. ഡിജിറ്റൽ റീ സർവേയുടെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണെന്നും സെറ്റിൽമെന്റ് ആക്ട് കൂടി നടപ്പിലാകുന്നതോടെ ലാൻഡ് റെവന്യു കേസുകളില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിചേർത്തു.

ഹിമാചൽ പ്രദേശ് റവന്യു, ഹോർട്ടികൾച്ചർ, ട്രൈബൽ വികസന വകുപ്പ് മന്ത്രി ജഗത് സിംഗ് നേഗി മുഖ്യാതിഥിയായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, എ എ റഹീം എംപി, എംഎൽഎമാർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്മാർട്ട് ലാൻഡ് ഗവേണൻസ് പ്രമേയമാക്കി 28 വരെ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ 23 സംസ്ഥാനത്തെ പ്രതിനിധികൾ കേരളത്തിലെത്തി. റവന്യൂ-സെറ്റിൽമെന്റ് കമ്മിഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും, അന്തർദ്ദേശീയ, ദേശീയ തലത്തിലെ വിദഗ്ദ്ധരും കോൺക്ലേവിൽ പങ്കെടുക്കും. ലാൻറ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ വിവിധ സെഷനുകളിലായി പങ്കുവയ്ക്കും. കേരളത്തിന്റെ ‘എന്റെ ഭൂമി’ പോർട്ടൽ അടക്കമുള്ള വിപ്ലവാത്മകമായ നേട്ടങ്ങളെ ലോകത്തിനു മുമ്പിലും ദേശീയ തലത്തിലും ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്‌ക്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണ നേട്ടങ്ങളും കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടും. കോൺക്ലേവിനോടൊപ്പം നടക്കുന്ന ഡിജിറ്റൽ സർവെ എക്സ്പോ  ഭുപരിഷ്‌ക്കരണ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും രീതികളും മുന്നേറ്റങ്ങളും പ്രദർശിപ്പിക്കും.

facebook twitter