
പത്തനംതിട്ട : അസാധ്യമെന്ന് കരുതിയത് പ്രാവർത്തികമാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ലെ കേരളത്തിന്റെ അവസ്ഥയും നിലവിലെ സാഹചര്യവും താരതമ്യം ചെയ്താൽ വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിപ, ഓഖി, പ്രളയം, കോവിഡ്, നിരവധി പ്രകൃതദുരന്തങ്ങൾ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് സംസ്ഥാനം അതിശയിപ്പിക്കുന്ന വികസന മുന്നേറ്റങ്ങൾ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണിതാക്കളുമായി പത്തനംതിട്ട ജില്ലയിൽ നടത്തിയ ജില്ലാതല കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംതൃപ്തിയോടെയാണ് സംസ്ഥാന സർക്കാർ 10-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നത്. 2016 ന് മുമ്പ് എല്ലാ മേഖലയിലും തകർന്നടിഞ്ഞ നാടിൽ നിന്ന് ഉയർത്തെഴുന്നേറ്റു. ഇവിടെ മാറ്റമുണ്ടാകില്ല എന്ന് സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞവർ തിരുത്തി. സമസ്ത മേഖലയിലും മുന്നേറ്റമുണ്ടായി. വിദ്യാഭ്യാസ- ആരോഗ്യരംഗം പുരോഗതിയിലെത്തി. തകർച്ചയുടെ വക്കിലായിരുന്ന ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടു. പൊതുവിദ്യാഭ്യാസ രംഗത്ത് ആശങ്കയില്ല. അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയതിൽ നിന്ന് ഹൈടെക്കിലേക്ക് സ്‌കൂളുകൾ എത്തി. പുസ്തകപകർപ്പ് മാത്രം നോക്കി പഠിച്ചിരുന്ന കുട്ടികൾക്ക് അധ്യയനവർഷത്തിന്റെ തുടക്കത്തിൽ പുസ്തകങ്ങൾ ലഭ്യമാക്കി. കെടുകാര്യസ്ഥതയിൽ നിന്നുള്ള മോചനമാണ് സർക്കാർ നൽകിയത്.
ആരോഗ്യരംഗത്ത് ജില്ലയുടെ വികസനമടക്കം മുഖ്യമന്ത്രി വ്യക്തമാക്കി. ഡോക്ടർമാരും നേഴ്‌സുമാരും മരുന്നുകളുമില്ലാത്ത ആശുപത്രി ഓർമയിലായി. കോവിഡ് മഹാമാരിയിൽ മുട്ടുകുത്താത്ത സംസ്ഥാനമായിരുന്നു നമ്മുടേത്. രാജ്യവും ലോകവും അത്ഭുതത്തോടെയാണ് കേരളത്തെ നോക്കിയത്. കോവിഡ് മൂർധന്യാവസ്ഥയിലായപ്പോൾ നമ്മുടെ ആശുപത്രികളിൽ വെന്റിലേഷൻ സൗകര്യം ഉൾപ്പെടെ ഒഴിവുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങൾ പ്രായമേറിയവരെ കോവിഡ് മരണത്തിലേക്ക് തള്ളിവിട്ടപ്പോൾ 100 വയസ് കഴിഞ്ഞവർക്കും ഇവിടെ ചികിത്സ ലഭ്യമാക്കി. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളടക്കം വികസനപാതയിലായി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ നമുക്കായി. ദുരന്തമുണ്ടായാൽ സംസ്ഥാനങ്ങളെ സഹായിക്കണമെന്ന ഭരണഘടന ഉറപ്പ് പോലും കേന്ദ്ര സർക്കാർ പാലിച്ചില്ല. എന്നാൽ നാടിന്റെ ഐക്യത്തിലൂടെയും ജനങ്ങളുടെ ഒത്തൊരുമയിലൂടെയും ഇതെല്ലാം അതിജീവിച്ചു. കേന്ദ്ര സഹായം അനാവശ്യമെന്നായിരുന്നു ചിലരുടെ നിലപാട്. കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താൻ പ്രതിപക്ഷത്തിനായില്ല.
എന്നാൽ മറ്റു ചില ശബ്ദങ്ങളുണ്ടായി. ജീവനക്കാരുടെ ശമ്പളം വായ്പയായി ആവശ്യപ്പെട്ട സാലറി ചലഞ്ചിനെ എതിർക്കാൻ പ്രതിപക്ഷം മുന്നിലുണ്ടായി. പണം കൊടുക്കരുത് എന്ന് പറഞ്ഞ് കോടതിയിൽ വരെ പോയവരുണ്ടായി. എന്നാൽ ജനങ്ങളുടെ ഒത്തൊരുമയിലൂടെ ഇതിന് മറുപടി നൽകി.ഗതാഗത രംഗത്തെ പുരോഗതിയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. മികച്ച ദേശീയ പാതകളുടെ സാന്നിദ്ധ്യം വീതി കുറഞ്ഞ റോഡുകളിലൂടെയുള്ള ദുർഘടം പിടിച്ച യാത്രയിൽ നിന്നുള്ള മോചനമായി. റോഡ് വികസനം നടക്കില്ല എന്ന ചിന്തയിൽ ദേശീയ ഹൈവേ അതോറിറ്റിയടക്കം സംസ്ഥാനം ഉപേക്ഷിച്ച സാഹചര്യമുണ്ടായി. എന്നാൽ 2016 ൽ ഇവരെ തിരിച്ചെത്തിച്ചു. പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ട ചുമതല സർക്കാരിനായിരുന്നു. ഏകദേശം 5600 കോടി ചെലവിച്ച് സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകി.
കിഫ്ബി പ്രവർത്തനം പ്രശംസനീയമാണ്. ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ സിറ്റി ഗ്യാസ് പദ്ധതി, ഇടമൺ- കൊച്ചി പവർ ഹൈവൈ തുടങ്ങിയവ നാട്ടിലുണ്ടാക്കിയ മാറ്റം അമ്പരപ്പിക്കുന്നതാണ്.
ലൈഫ് മിഷൻ അടക്കമുള്ള ക്ഷേമപദ്ധതികളിലൂടെ അതിദരിദ്രരെ ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. 4.5 ലക്ഷം വീടുകൾ നിർമിച്ചു നൽകി. 2016 ൽ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയായി ഉയർത്തി. 2016 ൽ 18 മാസത്തെ കുടിശികയാണ് ഉണ്ടായിരുന്നത്. പെൻഷൻ മുടക്കാൻ കേന്ദ്ര സർക്കാരടക്കം ശ്രമിച്ചിട്ടും മറികടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഐടി മേഖലയിലടക്കം വൻ കുതിച്ചു ചാട്ടമാണ്. പരിസ്ഥിതി, തൊഴിൽ നിയമം കൃത്യമായി പാലിച്ചാൽ ഒരു നിക്ഷേപകനം ചുവപ്പുനാടയിൽ കുടുങ്ങേണ്ടി വരില്ല. നിക്ഷേപകർ വരാത്ത സംസ്ഥാനമെന്ന പേരുദോഷം ഇപ്പോൾ ഇല്ല. സേവനങ്ങൾക്കായി ഓഫീസുകളിൽ പലതവണ ജനങ്ങൾ കയറിയിറങ്ങുന്നതിൽ നിന്ന് ഓൺലൈനിലൂടെ മോചനമായി.
കേന്ദ്രത്തിന്റേത് വികസന വിരുദ്ധ നയമാണ്. വായ്പ്പാ പരിധി മുൻകാല പ്രാബല്യത്തോടെ കേന്ദ സർക്കാർ വെട്ടിക്കുറച്ചു. ജിഎസ്ടി കൗൺസിൽ കേന്ദ്രത്തിനെതിരെ ശബ്ദമുയർത്തിയ ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ കൂടെയുണ്ടാകും. ശബരിമല വിമാനത്താവളം യഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.