+

പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കി: മുഖ്യമന്ത്രി

സംസ്ഥാനത്തെ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം വന്നെന്നും പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുത്തുപറമ്പ് :സംസ്ഥാനത്തെ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം വന്നെന്നും പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം, ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ  ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള മറ്റൊരു വലിയ ചുവടുവെപ്പാണ് ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ തുടക്കമായ ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയ ഗള അർബുദം. ഇത് പ്രതിരോധത്തിനായാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേവലമായ ഒരു കെട്ടിടമല്ല എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയ സംവിധാനമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 1957 ൽ ഇഎംഎസ് സർക്കാരിന്റെ കാലത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായ കൂത്തുപറമ്പ് ആശുപത്രി 2009ൽ താലൂക്ക് ആശുപത്രിയായി ഉയർന്നു. നിലവിൽ വിവിധ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി 59.23 കോടി രൂപ ചെലവിൽ 12 നിലകളിലായി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കി. 171 കിടക്കകൾ, ഒൻപത് കിടക്കകളുള്ള മെഡിക്കൽ ഐസിയു, നാല് ഓപറേഷൻ തിയറ്ററുകൾ, നാല് ലേബർ സ്യൂട്ടുകളുള്ള ലേബർ റൂം,12 ഒ.പി കൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ മെഡിക്കൽ സ്പെഷ്യലിറ്റി വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിശു-മാതൃമരണ നിരക്ക് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിലാണ്. ആയുർദൈർഘ്യത്തിന്റെ ആഗോള ശരാശരി 73.5 ആയിരിക്കെ കേരളത്തിൽ ഇത് 77 ആണ്. ഇത്തരം നേട്ടങ്ങൾ യാദൃച്ഛികമായി സംഭവിച്ചതല്ല. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ആരോഗ്യരംഗത്ത് സർക്കാർ ദീർഘവീക്ഷണം നടത്തി പ്രവർത്തിച്ചതിന്റെ ഫലമാണ്. കോവിഡ് മഹാമാരി ഉൾപ്പെടെ നമ്മൾ നേരിട്ട രീതി രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. സമഗ്ര പരിഷ്‌കരണത്തിനായി ആർദ്രം മിഷന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ സാധിച്ചു. ഇത്തരം മാറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഇല്ലാ കഥകൾ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാമോഗ്രാം സംവിധാനത്തിന് സഹായിച്ചത് 'ഗെയിൽ' ആണ്. സ്തനാർബുദം പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്താൻ ഈ പരിശോധന ആവശ്യമാണ്. പൊതുജനാരോഗ്യ മേഖലയിൽ മാമോഗ്രാം യാഥാർഥ്യമാകുന്നതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. ഗെയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ആരോഗ്യസംരക്ഷണ ദൗത്യത്തിൽ കൈകോർക്കുന്നത് പ്രത്യേക അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കേരളത്തിന്റെ ആരോഗ്യ രംഗത്തുണ്ടായ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ആശുപത്രികളെ ജനസൗഹൃദവും ജനകീയവും രോഗി സൗഹൃദവുമാക്കി മാറ്റി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടി സാധ്യമാകും വിധം കാൻസർ ചികിത്സ താലൂക്ക് ആശുപത്രികളിലേക്ക് എത്തിച്ചെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 5417 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. 740 കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ 150 ലധികം ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് സൗകര്യം ലഭ്യമാണ്. ഒൻപത് വർഷം മുമ്പ് നാല് മെഡിക്കൽ കോളേജുകളിലാണ് കാത്ത് ലാബ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 22 ഓളം ഇടങ്ങളിൽ കാത്ത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. കാർട്ടിസെൽ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഹോസ്പിറ്റലായി മലബാർ ക്യാൻസർ സെന്റർ മാറി. കൂത്തുപറമ്പ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം ധനവകുപ്പ് വൈകാതെ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

എം.പി.മാരായ ഡോ. വി. ശിവദാസൻ, എം.എൽ.എമാരായ കെ.കെ. ശൈലജ ടീച്ചർ, കെ.പി മോഹനൻ എന്നിവർ മുഖ്യാതിഥികളായി. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി.സുജാത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല, നഗരസഭ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ കെ അജിത, ലിജി സജേഷ്, കെ.വി. രജീഷ്, കെ.കെ. ഷമീർ, എം.വി. ശ്രീജ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യം ഡോ. പിയൂഷ്.എം, എൻ.എച്ച്.എം ഡിപിഎം ഡോ. പി.കെ. അനിൽകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ സഹിന, പി.ഡബ്ല്യു. ഡി. കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ യു.പി ജയശ്രീ, വാർഡ് കൗൺസിലർ ആർ ഹേമലത, നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, കെ.ധനഞ്ജയൻ, സി. വിജയൻ, സി.ജി. തങ്കച്ചൻ, പി.കെ. ഷാഹുൽ ഹമീദ്, എൻ. ധനഞ്ജയൻ, ഷംജിത്ത് പാട്യം, മുഹമ്മദ്റാഫി, കെ. പ്രകാശൻ, ശ്രീനിവാസൻ മാറോളി, അഷ്റഫ് ചെമ്പിലാലി, പി.സി. പോക്കു ഹാജി, പി. പ്രമോദ്, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

facebook twitter