തിരുവനന്തപുരം : ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ കേരള പൊലീസ് നടപടി തുടങ്ങി.
കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ ( കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ) ഭാരവാഹികൾ ഇതു സംബന്ധിച്ചു നൽകിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ - ഉത്തര മേഖല ഐ.ജിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വളരെ ഗുരുതരമായ കാര്യങ്ങളാണ് മുഖ്യമന്ത്രിക്കും, ഡി.ജിപിക്കും എ.ഡി.ജി.പിക്കും നൽകിയ പരാതിയിൽ കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത - രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവങളാണ് അരങ്ങേറുന്നത്.
മാധ്യമപ്രവര്‍ത്തന പരിചയവും മീഡിയ പശ്ചാത്തലമോ പോലും ഇല്ലാതെ തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് കോം ഇന്ത്യ നല്കിയ പരാതിയില്‍ പറയുന്നു. ചിലര്‍ വെബ്സൈറ്റുകള്‍ പോലുമില്ലാതെ ഫേസ്ബുക്ക് പേജുകളില്‍ തലക്കെട്ടുകള്‍ നല്കി മീഡിയ എന്ന പേരില്‍ സ്ഥാപനങ്ങളെ സമീപിക്കുന്നതും പതിവാണ്.
ഇത്തരം മാധ്യമങ്ങളില്‍ ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവുകൾ നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം ബ്ലാക്മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നതും കോം ഇന്ത്യയുടെ പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്. മുഖ്യമന്ത്രി, ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരുന്നത്.
പരാതി നല്കി ഉടൻ തന്നെ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന സംഭവങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികളും പോലീസ് പരിശോധിക്കും. മാധ്യമ പ്രവര്‍ത്തന പശ്ചാത്തലമോ പരിചയമോ ഇല്ലാതെ നടത്തപ്പെടുന്ന ഇത്തരം വെബ്സൈറ്റുകളില്‍ വന്ന വ്യാജ വാര്‍ത്തകളുടെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്നതരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് പലപ്പോഴും പരാതികൾക്കും പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
പണം നല്‍കിയില്ലെങ്കില്‍ വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞു ജനപ്രതിനിധികളെ ഉള്‍പ്പെടെ ഭീക്ഷണിപ്പെടുത്തിയതായ പരാതികളും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ പി ആർ ഡി നിശ്ചയിച്ചിട്ടുള്ള മിനിമം വായനക്കാരുള്ള എല്ലാ ഓണ്‍ലൈന്‍ മാധ്യമങള്ക്കും സംസ്ഥാന സര്‍ക്കാര്‍ പി.ആര്.ഡിയുടെ മീഡിയ ലിസ്റ്റ് വഴി അംഗീകാരം നല്‍കിയിട്ടുണ്ട്.
നാനൂറിലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനായി പി ആര്‍ഡിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരിശോധനയില്‍ മിനിമം വായനക്കാരുടെ സർക്കാർ നിർദേശിച്ച പ്രകാരമുള്ള മിനിമം യൂണിക് വിസിറ്റേഴ്സ് ഉള്ളത് 28 മീഡിയകള്‍ക്കു മാത്രമായിരുന്നു. എന്നാൽ അത്തരത്തിൽ വായനക്കാരോ അംഗീകാരമോ പോലുമില്ലാത്ത മീഡിയകളാണ് ലക്ഷങ്ങള്‍ വായനക്കാര്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു ബ്ലാക് മെയിലിങ്ങും പണപ്പിരിവുമായി പൊതുസമൂഹത്തെ കബളിപ്പിക്കുന്നത് എന്നതാണ് പരാതിക്ക് കാരണം.