മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും 25 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതായി മനോരമ വ്യാജവാര്‍ത്ത, ചുണയുണ്ടെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് പിഎം മനോജ്, സിപിഎം നിയമനടപടിക്കൊരുങ്ങുന്നു

04:00 PM May 25, 2025 | Raj C

കൊച്ചി: കേരളത്തില്‍ എന്‍ച്ച്66 ദേശീയ പാതയുടെ നീലേശ്വരം തളിപ്പറമ്പ് റീച്ച് കരാറെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും 25 ലക്ഷം രൂപ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതായുള്ള മലയാള മനോരമയുടെ വ്യാജവാര്‍ത്തയ്‌ക്കെതിരെ സിപിഎം നിയമ നടപടിക്കൊരുങ്ങുന്നു.

ബിജെപിക്ക് 664 കോടി രൂപ ഇലക്ടറല്‍ ബോണ്ടിലൂടെ നല്‍കിയ കമ്പനിയാണ് മേഘ എഞ്ചിനീയറിങ് കമ്പനി. സര്‍ക്കാരിന്റെ പല കരാറുകളും ഈ കമ്പനിക്ക് കിട്ടിയിരുന്നു. ഇത് അഴിമതിയാണെന്ന ആരോപണവും ഉയര്‍ന്നു.

ഇലക്ടറല്‍ ബോണ്ടുവഴി സംഭാവന വാങ്ങില്ലെന്ന് തീരുമാനിച്ച പാര്‍ട്ടിയാണ് സിപിഎം. ഈ രീതിയില്‍ വിവരങ്ങള്‍ മറച്ചുവെച്ച് സംഭാവന വാങ്ങുന്നതിനെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്തി വിജയിക്കുകയും ചെയ്തിരുന്നു. ഒരു രൂപ പോലും ഇലക്ടറര്‍ ബോണ്ടുവഴി സംഭാവന വാങ്ങാത്ത സിപിഎമ്മിനെ താറടിച്ചു കാട്ടാനാണ് മനോരമ ശ്രമിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവും മാധ്യമപ്രവര്‍ത്തകനുമായ പിഎം മനോജ് മനോരമയുടെ വാര്‍ത്തയെ വെല്ലുവിളിച്ച് രംഗത്തെത്തി.

പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

മനോരമ ഒരു സുപ്രഭാതത്തില്‍ നന്നായി പോകും എന്ന അമിത പ്രതീക്ഷയൊന്നും ഇല്ല.
അതുകൊണ്ട് 'നന്നായിക്കൂടെടോ'
എന്ന് ആ പത്ര ആഭാസത്തോട് ചോദിക്കേണ്ട കാര്യവുമില്ല.

ഇവിടെ പക്ഷേ മനോരമ ഈ നാട്ടിലെ ജനങ്ങളോട് മറുപടി പറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്.
സിപിഐഎം എന്ന രാഷ്ട്രീയ പാര്‍ട്ടി ഇലക്ട്രല്‍ ബോണ്ട് ആയി ഒരു നയാ പൈസ വാങ്ങിയിട്ടുണ്ടോ?
അത് ഈ കമ്പനി എന്നല്ല മറ്റേതെങ്കിലും കമ്പനിയില്‍നിന്ന് വാങ്ങിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍
എത്ര?
എവിടെനിന്നെല്ലാം?
മനോരമ മറുപടി പറഞ്ഞേ തീരൂ.
ഇലക്ട്രറല്‍ ബോണ്ട്
സിപിഐഎം വാങ്ങിയിട്ടുണ്ടെങ്കില്‍
പണ്ട് മനോരമയുടെ തല തൊട്ടപ്പന്‍ പറഞ്ഞ മറ്റേ ആത്മഹത്യാ പ്രഖ്യാപനം
ഇങ്ങോട്ട് എടുക്കാം.
ചുണയുണ്ടെങ്കില്‍ തെളിയിക്കടോ.