+

ബാഗിലും സ്‌കൂട്ടറിലും വ്യാജ ലഹരി വസ്തുവച്ചത് മരുമകളും സഹോദരിയും ; ആരോപണവുമായി ഷീല സണ്ണി

എക്‌സൈസിന് വ്യാജ വിവരം നല്‍കിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തല്‍.

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയ്‌ക്കെതിരായ വ്യാജ ലഹരി കേസിലെ മുഖ്യപ്രതി നാരായണദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. നാരായണ ദാസിന്റെ അറസ്റ്റില്‍ സന്തോഷം പ്രകടിപ്പിച്ച ഷീലാ സണ്ണി തന്റെ ബാഗിലും സ്‌കൂട്ടറിലും വ്യാജ ലഹരി വസ്തു വച്ചതിന് പിന്നില്‍ മരുമകളും അവരുടെ സഹോദരിയും ആണെന്ന് ആരോപിച്ചു.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യ പ്രതി നാരായണ ദാസിനായി രണ്ടു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബെംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത്. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കള്‍ ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 72 ദിവസമാണ് ഷീലാ ജയിലില്‍ കഴിഞ്ഞത്.
സംഭവത്തില്‍, എക്‌സൈസിന് വ്യാജ വിവരം നല്‍കിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തല്‍. എക്‌സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു

facebook twitter