
വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. റെയിൽവേ മന്ത്രിക്ക് പരാതി നൽകി മുംബൈ മലയാളി. മംഗലാപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കിടെയാണ് പാതി കഴിച്ച പ്രഭാത ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയത്.
മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ ആർ.ഡി ഹരികുമാറിനാണ് കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ ഇത്തരം ഒരു സംഭവം ഉണ്ടായത്. ഉടനെ ടിടിഇ ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ സംഭവം അറിയിച്ചു.
വൃത്തിഹീനമായ ഭക്ഷണത്തിന്റെ ഫോട്ടോകൾ അടക്കം റെയിൽവേ മന്ത്രിക്ക് പരാതി നൽകിയിരിക്കയാണ് ഹരികുമാർ. വന്ദേ ഭാരത് എന്നല്ല ഒരു ട്രെയിനിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഹരികുമാർ പറഞ്ഞു. വൃന്ദാവൻ കാറ്ററിഗിന്റെ ചുമതലയിലായിരുന്നു ട്രെയിൻ നമ്പർ 20631 വന്ദേ ഭാരത് എക്സ്‌പ്രസിൽ ഭക്ഷണ വിതരണം ചെയ്തിരുന്നത്.