മഴയത്ത് കളിക്കാൻ പോകണമെന്ന് വാശിപിടിച്ചു ; പത്തുവയസ്സുകാരനെ കുത്തിക്കൊന്ന് പിതാവ്

01:35 PM Jun 30, 2025 | Neha Nair

ന്യൂഡൽഹി: മഴയത്ത് കളിക്കാൻ പോകണമെന്ന് വാശിപിടിച്ച പത്തുവയസ്സുകാരനെ പിതാവ് കുത്തിക്കൊന്നു. ഡൽഹിയിലെ സാഗർപൂർ ഏരിയയിലാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ കുട്ടിയെ കുത്തിയ ആയുധം പൊലീസ് കണ്ടെടുത്തു. 40കാരനായ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശനിയാഴ്ച രാവിലെ ദാദ ദേവ് ആശുപത്രിയിൽ കുത്തേറ്റ നിലയിൽ പത്തുവയസ്സുകാരനെ എത്തിക്കുകയായിരുന്നു. കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പൊലീസിൻറെ പ്രാഥമികാന്വേഷണത്തിൽ തന്നെ പിതാവാണ് കുത്തിയതെന്ന് പൊലീസിന് മനസ്സിലായി.

മഴയിൽ കളിക്കാൻ പോകണമെന്ന് കുട്ടി നിരന്തരം വാശിപിടിച്ചതോടെ കുപിതനായ പിതാവ് അടുക്കളയിലെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കുട്ടിയുടെ ഇടത് വാരിയെല്ലിൻറെ ഭാഗത്താണ് കുത്തേറ്റത്. കുത്തേറ്റ് വീണ കുട്ടിയെ പിതാവ് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലു മക്കൾക്കൊപ്പം വാടകയ്ക്ക് ഒറ്റമുറി വീട്ടിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതാനും വർഷം മുമ്പാണ് ഭാര്യ മരിച്ചത്.