ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. തനിക്ക് നേരെയുണ്ടായ ആക്രമണം ജനങ്ങളെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിനെതിരെയുള്ള ഭീരുത്വപരമായ ശ്രമമായിരുന്നുവെന്നും ആ ശ്രമമൊന്നും തന്നെ തകർക്കില്ലെന്നും രേഖ ഗുപ്ത പറഞ്ഞു.
‘പൊതുചർച്ചക്കിടെ ഉണ്ടായ ആക്രമണം എനിക്ക് നേരെ മാത്രമായിരുന്നില്ല. ഡൽഹിയെ സേവിക്കാനും പൊതുജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള എന്റെ ദൃഢനിശ്ചയത്തിന് നേരെയുള്ള ഭീരുത്വം നിറഞ്ഞ ആക്രമണം കൂടിയായിരുന്നു. ഇനി ഞാൻ മുമ്പത്തേക്കാളും കൂടുതൽ ഊർജത്തോടെ നിങ്ങൾക്കൊപ്പമുണ്ടാകും. പൊതുജനങ്ങളെ കേൾക്കലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കലും മുമ്പത്തെ പോലെ തന്നെ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും തുടരും. നിങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ ശക്തി’ രേഖ ഗുപ്ത എക്സിൽ കുറിച്ചു. ഉടൻ ജോലിയിൽ തിരിച്ചെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷ് ഭായ് ഖിംജിയെ (41) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മുഖ്യമന്ത്രിയുടെ മുഖത്ത് അടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ വസതിയിൽ ആഴ്ചതോറും നടക്കാറുള്ള ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്.
മുഖ്യമന്ത്രി പരാതി കേൾക്കുന്നതിനിടെ, പ്രതി മുന്നോട്ടുവന്ന് പേപ്പർ നൽകുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖത്തടിച്ചതും മുടിയിൽ വലിച്ചതും. ആക്രമണത്തിൽ തലക്ക് നേരിയ പരിക്കേറ്റ രേഖയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിയെ കീഴ്പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറി. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് അമ്മ പറഞ്ഞു. തെരുവുനായ് വിഷയത്തിൽ അടുത്തിടെ സുപ്രീംകോടതി വിധി മൃഗസ്നേഹിയായ പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതി പോകുമെന്ന കാര്യം തനിക്കറിയില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.