മുന്നറിയിപ്പില്ലാതെ സലാല്‍ ഡാം തുറന്നുവിട്ട് ഇന്ത്യ; പാക്കിസ്താനിൽ ഭീതി

04:11 PM May 08, 2025 | AJANYA THACHAN

ഡല്‍ഹി : ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ. സലാല്‍ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. 

 ഇന്ത്യ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടത് പാകിസ്താന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയിലാണ്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ചെനാബ്. നദിയുടെ ഒഴുക്കില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മേഖലയെ സാരമായി ബാധിക്കും.

പാകിസ്താനെ ഔദ്യോഗികമായി അറിയിക്കാതെയാണ് ഇന്ത്യ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്താനുമായുളള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ പാകിസ്താനിലേക്കുളള ജലമൊഴുക്ക് തടയാനുളള നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ് ലിഹര്‍ ഡാമിന്റെയും സലാല്‍ ഡാമിന്റെയും ഷട്ടറുകള്‍ ഇന്ത്യ പൂര്‍ണമായും അടച്ചിരുന്നു.