
ശബരിമല : കൊട്ടിഘോഷിച്ച് ചുമതലയേറ്റ പുതിയ ദേവസ്വം ബോർഡ് ശബരിമലയിൽ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് പ്രസിഡൻ്റൊ അംഗങ്ങളോ ആരെങ്കിലും ഒരാൾ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എല്ലാ ദിവസവും ശബരിമലയിൽ ഉണ്ടാകണമെന്ന പതിവ് ഇക്കുറി മാറി. മണ്ഡലകാലം ആരംഭിച്ചിട്ട് ഒരു മാസമാകാറായപ്പോൾ മുന്നോ നാലോ ദിവസം മാത്രമാണ് പ്രസിഡൻ്റും മെമ്പർമാരും സന്നിധാനത്ത് ഉണ്ടായിരുന്നത്.
സന്നിധാനത്ത് ഭക്തർക്ക് കേരളീയ സദ്യവിളമ്പുമെന്ന് പ്രസിഡൻ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാളിതു വരെയും അത് നടപ്പായില്ല. സദ്യ നൽകുന്നതിൽ ബോർഡംഗങ്ങൾക്ക് എതിർപ്പില്ലെങ്കിലും അതിൻ്റെ നടപടി ക്രമങ്ങൾ സംബന്ധിച്ച് ഒരംഗത്തിന് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. തിരുവാഭരണം കമ്മീഷണർ, ദേവസ്വം കമ്മീഷണർ, ലോ ഓഫീസർ എന്നിവരുടെ റിപ്പോർട്ട് വാങ്ങി ക്വട്ടേഷൻ ക്ഷണിച്ച് നിയമ പരമായി നടപ്പിലാക്കണമെന്നും ആ ബോർഡംഗം പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ ചട്ടപ്രകാരമല്ലാതെ ഏകപക്ഷീയമായ തീരുമാനം എടുക്കുന്നതിലും ആബോർഡ് മെമ്പർക്ക് അതൃപ്തി ഉണ്ടായിരുന്നു. തൻ്റെ സദ്യ
പ്രഖ്യാപനം നടപ്പിലാകാതെ വന്നതും മറ്റ് കാര്യമായ ഇടപെടലുകളെ പിന്നോട്ടടിക്കുന്നുണ്ട്. കൂടാതെ അരവണയുടെ കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് ഭക്തർക്ക് നൽകുന്ന അരവണയുടെ എണ്ണം 20 ആക്കി കുറച്ച സ്ഥിതിയിലും കാര്യമായ ഇടപെടൽ നടത്തി അരവണ ഉല്പ്പാദനം വർദ്ധിപ്പിക്കുന്നതിനായി സന്നിധാനത്ത് എത്തി നേതൃത്വത്തിന് ബോർഡ് പ്രതിനിധികൾ ഉണ്ടായില്ല. ഇപ്പോൾ കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണനും ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ എ.ഡി.ജി.പി ശ്രീജിത്തുമാണ് കൂടുതൽ സമയം സന്നിധാനത്ത് തങ്ങി തീർത്ഥാടന ഇടലെടുകൾ നടത്തുന്നത്.