
പൂയപ്പള്ളിയില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി വിധിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
മനുഷ്യ മനസാക്ഷിയെ മുറിവേല്‍പ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് ഇന്ന് ശിക്ഷ വിധിക്കുകയാണ്. 2019 മാര്‍ച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ല. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിന്റെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നാം മാസം മുതല്‍ തുഷാരയെയും കുടുംബത്തെയും ഭര്‍ത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാന്‍ പ്രതികള്‍ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് 2 പെണ്‍കുട്ടികള്‍ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭര്‍ത്താവും ഭര്‍തൃമാതാവും വിലക്കി.
കുട്ടിയെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പു രോഗിയാണെന്ന് പ്രതികള്‍ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഒപ്പം അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതില്‍ നിര്‍ണായകമായത്.