
ചക്കരക്കൽ : ഗൾഫിലേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ലഹരി മാഫിയ സംഘം. ബുധനാഴ്ച്ച രാത്രിയാണ് ചക്കരക്കൽ കണയന്നൂർ സ്വദേശി മിഥിലാജിൻ്റെ വീട്ടിൽ മയക്കുമരുന്ന് ഉള്ളിലൊളിപ്പിച്ച പ്ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ഇതിനൊപ്പം ചിപ്സും മറ്റു മടങ്ങുന്ന പാർസൽ പൊതിയെത്തിച്ചത്.
വ്യാഴാഴ്ച്ചഗൾഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനാണ് പൊതിയെത്തിച്ചത്. അച്ചാറിൻ്റെ ചെറിയ പ്ളാസ്റ്റിക്ക് ബോട്ടിലിൽ 02.6 ഗ്രാം എം.ഡി.എം.എം.എയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്ളാസ്റ്റിക് കവറിലായി ഒളിപ്പിക്കുകയായിരുന്നു. അയൽവാസിയായ ജസീനാണ് മിഥിലാജിൻ്റെ വീട്ടിൽ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങൾ എത്തിച്ചത്. ഗൾഫിലുള്ള വഹീമെന്നയാൾക്ക് കൊടുക്കാനായിരുന്നു പാർസൽ 'ശ്രീലാൽഎന്നയാൾ തന്നതാണെന്ന് പറയണമെന്നും നിർദ്ദേശമുണ്ടായി.
വഹീം മിഥിലാജിന് ഈ കാര്യം സൂചിപ്പിച്ചു മെസെജും അയച്ചിരുന്നു. സംഭവ സമയം രാത്രി മിഥിലാജ് തൻ്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. പാർസൽ സാധാരണയെന്ന പോലെ കൊടുത്ത് ഏൽപ്പിച്ചാണ് ജസീൽ മടങ്ങിയത്. അച്ചാർ പ്ളാസ്റ്റിക് ബോട്ടിലിൽ സ്റ്റിക്കർ കാണാത്തതിനെ തുടർന്ന് സംശയത്താൽ മിഥിലാജിൻ്റെ ഭാര്യ പിതാവ് അമീർ തുറന്ന് പരിശോധിച്ചപ്പോഴാണ് അച്ചാർ കുപ്പിക്കകത്ത് പ്ളാസ്റ്റിക് കവറുകൾ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് ചക്കരക്കൽ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ചക്കരക്കൽ എസ്.ഐ എൻ.പി ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കവറിനുള്ളിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ജസീലിനും ശ്രീ ലാലിനുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. അയൽവാസി ജസീൽ മുങ്ങിയിരിക്കുകയാണ് വീട്ടുകാർ കാണിച്ച ജാഗ്രതയാണ് മിഥിലാജിനെ മയക്കുമരുന്ന് കേസിൽ അഴിക്കുള്ളിലാവാതിരിക്കാൻ സഹായിച്ചത്.