+

ദുബൈ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തിര ലാന്‍ഡിങ്, മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി 200ഓളം പേര്‍

ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പടെ 200ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഒമാനിലെ മസ്‌കറ്റ് വിമാനത്താവളത്തില്‍ ഇറക്കിയ ദുബൈ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ തുടര്‍ന്നുള്ള യാത്ര അനശ്ചിതത്വത്തില്‍. ദുബൈയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട ഐ.എക്‌സ് 436 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം അടിയന്തിരമായി ഇറക്കിയത്. 


ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പടെ 200ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍ ഇറക്കുകയാണെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ശേഷം രണ്ട് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ തന്നെയായിരുന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിയാതെ ആയതോടെ യാത്രക്കാര്‍ ബഹളം വെച്ചു. മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കഴിച്ചുകൂട്ടേണ്ടി വന്നതോടെ കുട്ടികള്‍ അസ്വസ്ഥരാകുകയും കരയാനും തുടങ്ങി. തുടര്‍ന്ന് എല്ലാവരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും എയര്‍പോര്‍ട്ടിന് സമീപത്തുള്ള ഹോട്ടലിലേക്ക് താമസ സൗകര്യം ഒരുക്കി നല്‍കുകയുമായിരുന്നു. 


വിമാനത്തിനുള്ളില്‍ ഭക്ഷണമോ വെള്ളമോ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിലെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോള്‍ പുറപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.   ചികിത്സക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് ആളുകളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.  

facebook twitter