ന്യൂഡൽഹി : സംസ്ഥാന ബാർ കൗൺസിലുകളോ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോ എൻറോൾ ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്ന് നിയമപ്രകാരമുള്ള ഫീസ് ഒഴികെ മറ്റ് ഫീസുകൾ ഈടാക്കരുതെന്ന് സുപ്രീം കോടതി. അത്തരം ഫീസ് ഈടാക്കുന്നത് നിർത്താൻ കർണാടക ബാർ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
നിയമ ബിരുദധാരികളിൽ നിന്ന് അമിത ഫീസ് ഈടാക്കരുതെന്ന് നിർദേശിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് കിരൺ ബാബു എന്നയാൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാന ബാർ കൗൺസിലുകളും കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഐ.ഡി കാർഡുകൾ, സർട്ടിഫിക്കറ്റുകൾ, ക്ഷേമനിധി, പരിശീലനം എന്നിവക്കായി കർണാടക സംസ്ഥാന ബാർ കൗൺസിൽ ഈടാക്കുന്ന 6,800 രൂപയും നിയമപരമായ ഫീസിനു മുകളിൽ ഈടാക്കുന്ന 25,000 രൂപയും ഐച്ഛികമാണെന്നും നിർബന്ധമല്ലെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ സത്യവാങ്മൂലത്തിൽ പറഞ്ഞു.
എന്നാൽ, ഐച്ഛികം എന്നൊന്നില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബാർ കൗൺസിലോ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോ ഏതെങ്കിലും ഫീസ് ഐച്ഛികമായി പിരിക്കരുത്. സുപ്രീംകോടതി നിർദേശങ്ങൾക്കനുസൃതമായാണ് ഫീസ് പിരിക്കേണ്ടതെന്നും ബെഞ്ച് പറഞ്ഞു.