വിയറ്റ്നാമില്‍ നടന്ന ഒരു വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനില്ക്കുന്നത്. വധുവിന് മാതാപിതാക്കള്‍ നല്കിയ സമ്മാനങ്ങളാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. 70,000 ഡോളര്‍ (ഏകദേശം 60 ലക്ഷം രൂപ) വിലമതിക്കുന്ന 100 വെരുകുകള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് വധുവിന് ലഭിച്ചത്. ലോകത്തെ ഏറ്റവും വില കൂടിയ കാപ്പികളില്‍ ഒന്നായ കോപ്പി ലുവാക്ക് ഉത്പാദിപ്പിക്കാന്‍ വെരുകിനുള്ള പങ്ക് കാരണമാണ് ഈ മൃഗത്തിന് ഇത്രയും വില വരുന്നത്.
25 സ്വര്‍ണക്കട്ടികള്‍, 20,000 ഡോളര്‍ പണം, 300 മില്ല്യണ്‍ ഡോങ് (10 ലക്ഷം രൂപ) മൂല്യമുള്ള കമ്പനി ഓഹരികള്‍, ഒട്ടേറെ വിലയേറിയ വസ്തുവകകള്‍ എന്നിവയാണ് 22-കാരിയായ വധുവിന് മാതാപിതാക്കള്‍ സമ്മാനിച്ചത്. തെക്കു പടിഞ്ഞാറന്‍ വിയറ്റ്നാമില്‍ കഴിഞ്ഞ മെയിലാണ് ഈ ആഡംബര വിവാഹം നടന്നതെന്നും വരന്റെ കുടുംബം ഡയമണ്ട് ജ്വല്ലറിയും 200 മില്ല്യണ്‍ ഡോങും നല്‍കിയെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്താനാണ് ഇത്രയും സമ്മാനങ്ങള്‍ നല്‍കിയതെന്നും വരുമാനം കണ്ടെത്താന്‍ കഴിയുന്ന സ്വത്തുക്കളാണ് മകള്‍ക്ക് സമ്മാനിച്ചതെന്നും വധുവിന്റെ പിതാവായ ഹോങ് ചി ടാം പറയുന്നു. 'എന്റെ മക്കളെല്ലാവരും ബിരുദധാരികളാണ്. കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുന്നവരാണ്. ഈ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മകള്‍ക്ക് നന്നായി അറിയാം. ഏത് രീതിയിലാണെങ്കിലും ഇത് അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു.'-ഹോങ് വ്യക്തമാക്കുന്നു.