മദ്യത്തിന്റെ തീരുവ വർധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. എക്സൈസ് വകുപ്പിന് പുതിയ ഓഫീസുകളും തസ്തികകളും മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ എക്സൈസ് തീരുവ, ലൈസൻസിങ്, എന്നിവയെക്കുറിച്ച് പഠിച്ച ഉന്നതതലസംഘം സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുവ വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2011 ന് ശേഷം മഹാരാഷ്ട്രയിൽ എക്സൈസ് തീരുവയിൽ വരുത്തുന്ന ആദ്യ പരിഷ്കരണമാണിത്.
ഈ തീരുമാനം സംസ്ഥാനത്തിന്റെ വാർഷിക എക്സൈസ് തീരുവയിൽ ഏകദേശം 14,000 കോടി രൂപയുടെ വർധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഎംഎഫ്എൽ, പ്രീമിയം വിദേശ മദ്യ ബ്രാൻഡുകളുടെ വില കുറഞ്ഞത് 50 ശതമാനമെങ്കിലും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
എക്സൈസ് ഡിപ്പാർട്ട്മെന്റ് പുനഃസംഘടിപ്പിക്കുന്നത് കൂടാതെ ഡിസ്റ്റിലറികൾ, ബോട്ടിലിങ് പ്ലാന്റുകൾ, മൊത്തവ്യാപാര ലൈസൻസുകൾ എന്നിവയിൽ എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം ഉറപ്പാക്കുന്നതിന് സെൽ സ്ഥാപിക്കാനും തീരുമാനമായി. മുംബൈയിൽ ഒരു പുതിയ ഡിവിഷണൽ ഓഫീസും താനെ, പുണെ, നാസിക്, നാഗ്പുർ, അഹല്യനഗർ ജില്ലകളിലായി ആറ് സൂപ്രണ്ടന്റ് തല ഓഫീസുകളും നിലവിൽ വരും.
മന്ത്രിസഭാ തീരുമാനപ്രകാരം, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് തീരുവ നിലവിലെ മൂന്നിരട്ടിയിൽ നിന്ന് 4.5 മടങ്ങായി (ബൾക്ക് ലിറ്ററിന് 260 രൂപ വരെ) ഉയരും. അതേസമയം, നാടൻമദ്യത്തിന്റെ തീരുവ ലിറ്ററിന് 180 രൂപയിൽനിന്ന് 205 രൂപയായും ഉയരും.180 മില്ലി കുപ്പികളുടെ പുതുക്കിയ ചില്ലറ വിൽപ്പന വില നാടൻ മദ്യത്തിന് 80 രൂപ, എംഎംഎൽ 148 രൂപ, ഐഎംഎഫ്എൽ 205 രൂപ, പ്രീമിയം വിദേശമദ്യത്തിന് 360 രൂപ എന്നിങ്ങനെയായിരിക്കും.
എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനായി 744 റെഗുലർ തസ്തികകളും 479 സൂപ്പർവൈസറി തസ്തികകളും ഉൾപ്പെടെ 1,223 പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായി. മഹാരാഷ്ട്ര സംസ്ഥാന പട്ടികജാതി കമ്മിഷന് നിയമപരമായ പദവി നൽകുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.