മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും മികവ് തെളിയിച്ച താരമാണ്. നടന്റെ സിനിമകളെ പോലെ തന്നെ അഭിമുഖങ്ങളും എന്നും വൈറലാകാറുണ്ട്. തിര എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെ അഭിനയ രംഗത്തേക്ക് കടക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ തന്റെ അച്ഛനായ ശ്രീനിവാസൻ തന്റെ ഒരു സിനിമ കണ്ട ശേഷം താരത്തോട് പറഞ്ഞ കാര്യം പങ്കുവെച്ചിരിക്കുകയാണ്. താൻ നായകനായ ഒരു സിനിമ ടി.വിയിൽ വന്നപ്പോൾ അച്ഛൻ കണ്ടെന്നും കുറച്ച് ദിവസത്തിന് ശേഷം അതിനെക്കുറിച്ച് തന്നോട് സംസാരിച്ചെന്നും നടൻ പറയുന്നു. വളരെ മോശം സിനിമയെന്നാണ് അത്, എന്തിനാണ് ആ സിനിമ ചെയ്യാൻ പോയതെന്ന് അച്ഛൻ തന്നോട് ചോദിച്ചു. താൻ ഒരുപാട് പിടിച്ചുനിൽക്കാൻ ശ്രമിച്ചെന്നും തനിക്കും ജീവിക്കണ്ടേ എന്ന് അദ്ദേഹത്തോട് ചോദിച്ചെന്നും നടൻ പറയുന്നു. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:
‘ഞാൻ നായകനായെത്തിയ ഒരു സിനിമ ഈയിടക്ക് അച്ഛൻ കണ്ടു. ടി.വി വെച്ചപ്പോൾ അറിയാതെയെങ്ങാണ്ട് വന്നതാണ്. ആ സിനിമ കണ്ടിട്ട് രണ്ടുമൂന്ന് ദിവസത്തിന് ശേഷം പുള്ളി എന്നോട് സംസാരിച്ചു. ‘നിന്റെ ആ സിനിമ ഞാൻ കണ്ടു. നീ എന്തിനാ അത് ചെയ്യാൻ പോയത്. ആ കഥ വർക്കാകില്ലെന്ന് കഥ കേട്ടപ്പോൾ അറിയില്ലായിരുന്നോ’ എന്ന് ചോദിച്ചു.
പുതിയ ആൾക്കാരായതുകൊണ്ട് ഒന്നും പറയാൻ നിന്നില്ല എന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. ‘ഈ പടത്തിന് പൈസയിറക്കിയ നിർമാതാവിന് ഒരു ബോധവുമില്ലേ’ എന്ന് ചോദിച്ചു. ഇങ്ങനെ ഓരോന്ന് ചെയ്താലല്ലേ നമുക്ക് ജീവിക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞപ്പോൾ ‘ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ’ എന്നൊരു മറുപടി തന്നു. എനിക്ക് ഒന്നു പറയാനായില്ല.
അവിടം കൊണ്ടും നിർത്തിയില്ല. അമ്മയുടെ മീറ്റിങ് രണ്ട് ദിവസം കഴിഞ്ഞാൽ നടക്കാനിരിക്കുകയാണ്. ‘നീ മീറ്റിങ്ങിന് വരുന്നില്ലേ’ എന്ന് ചോദിച്ചു. ചെന്നൈയിൽ പരിപാടിയുള്ളതുകൊണ്ട് ഞാൻ മീറ്റിങ്ങിനില്ലെന്ന് പറഞ്ഞു. ‘അവശ കലാകാരന്മാർക്ക് അസോസിയോഷൻ 5000 രൂപ പെൻഷൻ കൊടുക്കുന്നുണ്ട്. എനിക്കും കിട്ടും. അത് എനിക്ക് വേണ്ട, നീയെടുത്തോ’ എന്നും പറഞ്ഞ് പുള്ളിയൊരു പോക്കായിരുന്നു,’ ധ്യാൻ ശ്രീനിവാസൻ പറയുന്നു.