ചത്തീസ്ഗഡ് : സ്ത്രീകളെ കന്യകാത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ചത്തീസ്ഗഡ് ഹൈകോടതി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധ നടത്തണമെന്നാവശ്യപ്പെട്ട് യുവാവ് സമർമിച്ച ഹരജിയിലാണ് ജസ്റ്റിസ് അരവിന്ദ് കുമാറിന്‍റെ നിരീഷണം.
കന്യകാത്വ പരിശോധക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും നീതിക്കും സ്ത്രീകളുടെ സ്വകാര്യതക്കും എതിരാണെന്ന് കോടതി പറഞ്ഞു.
2023 ഏപ്രിൽ 30 ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്നും ഒരുമിച്ച് ജീവിക്കാൻ പ്രയാസമുണ്ടെന്നും യുവതി പറഞ്ഞിരുന്നു. തുടർന്ന് ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയിൽ ഇടക്കാല ഹരജി സമർപ്പിച്ചു.
പിന്നാലെ ഭാര്യക്ക് സഹോദരി ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നും കന്യകാത്വ പരിശോധന നടത്തണമെന്നും യുവാവ് പരാതി നൽകുകയായിരുന്നു. 2024 ഒക്ടോബറിൽ കോടതി യുവാവിന്‍റെ അപേക്ഷ നിരസിച്ചതോടെയാണ് ഹൈകോടതിയിൽ ക്രിമിനൽ ഹരജി ഫയൽ ചെയ്തത്.
ഭാര്യയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാൻ അനുവദിക്കാൻ കഴിയില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ആർട്ടിക്കിൾ 21 പ്രകാരം സ്ത്രീകളുടെ അന്തസ്സിനെ ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.