ഒന്നാമതാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു, പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണ് ? സംഘർഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല : ജി സുധാകരൻ

03:30 PM Apr 07, 2025 | AVANI MV

ആലപ്പുഴ:എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. സ്വയം പുകഴ്ത്തൽ നടത്തിക്കോട്ടെ. പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണ് ? .ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന് സിപിഎം നേതാവ് ജി സുധാകരൻ. ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണ്. സംഘർഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല. പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. അയാൾക്കെതിരെ നടപടിയില്ല, അറസ്റ്റ് ചെയ്യണ്ടേ എന്നും സുധാകരൻ ചോദിച്ചു. 

എംബിഎ ഉത്തരക്കടലാസ് സ്കൂട്ടറിൽ കൊണ്ടു പോയില്ലേ. ഒരു മാധ്യമവും മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാൻസിലറും ഒരു വിദ്യാർത്ഥി സംഘടനയും മിണ്ടിയില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയില്ല. എല്ലായിടത്തും ലഹരി. ഇതിലും മുന്നിലല്ലേ. സ്വയം പുകഴ്ത്തൽ നിർത്തണമെന്നും സുധാകരൻ പറഞ്ഞു. എംഎൽഎയുടെ മകന്‍റെ പ്രശ്നത്തിൽ താൻ സജി ചെറിയാനെതിരെ ഒന്നും പറഞ്ഞില്ല. എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയതാണ്. എംഎൽഎയുടെ മകനെ എനിക്കറിയാം. അയാൾ ലഹരിയൊന്നും ഉപയോഗിക്കില്ല. എവിടെയോ ഇരുന്നപ്പോൾ പിടിച്ചു കൊണ്ടുപോയതാണ്. അയാൾ അതൊന്നും ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു. 

ആരോഗ്യ വകുപ്പിനെതിരെയും ജി സുധാകരൻ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സർക്കാരിന്‍റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് പാവപ്പെട്ടവന് പ്രയോജനമില്ല. ആരോഗ്യ മേഖലയിൽ നമ്പർ വൺ എന്ന് മാത്രം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പിനെതിരെയും ജി സുധാകരൻ കടുപ്പിച്ചു. ടി വി തോമസിന് ശേഷം ആലപ്പുഴയിൽ ഏതെങ്കിലും പുതിയ വ്യവസായങ്ങൾ വന്നിട്ടുണ്ടോ. ആശുപത്രികൾ മാത്രം വരുന്നുവെന്നാണ് സുധാകരൻ കൂട്ടിച്ചേര്‍ത്തു