
കൊച്ചി: കേരളത്തിലേക്കുള്ള ലയണല്‍ മെസിയുടെയും അർജന്റീന ടീമിന്റെയും വരവില്‍ സന്തോഷ് അറിയിച്ച് ഗോകുലം ഗോപാലന്. ചെറുപ്പം മുതല്‍ തന്റെ പാഷനാണ് ഫുട്ബോളെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. അര്‍ജന്റീനയുടെ കളി കാണാന്‍ മുന്നിലുണ്ടാവും. ഫുട്ബോള്‍ പ്രേമികള്‍ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ് സംഭവിച്ചത്. മെസി വരില്ലെന്ന് അറിഞ്ഞപ്പോള്‍ എല്ലാവര്ക്കും വിഷമം ഉണ്ടായി. അങ്ങനെയാണ് തന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്തതെന്നും ഗോകുലം ഗോപാലന് റിപ്പോർട്ടറിനോട് പറഞ്ഞു.
വളരെ സന്തോഷം ഉണ്ട്. റിപ്പോര്‍ട്ടര്‍ ടി വി ആക്ടീവ് ആയി പണിചെയ്തു. തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തതില്‍ സന്തോഷമുണ്ട്. ചെറുപ്പം മുതല്‍ ഫുട്ബോള്‍ തന്റെ പാഷനാണ്. തനിക്ക് കളിക്കാന്‍ പറ്റിയില്ല. പുതിയ തലമുറയെ ഫുട്ബോള്‍ സംസ്കാരത്തില്‍ കൊണ്ടുവരാന്‍ വളരെയധികം പരിശ്രമിക്കുന്ന ഒരാളാണ് താന്‍. 22 കൊല്ലത്തിന് ശേഷം ചാമ്പ്യന്‍ഷിപ്പ് നേടിയ ഗ്രൂപ്പായി ഗോകുലം എഫ്സിയെ വളര്‍ത്താന്‍ സാധിച്ചുവെന്നും ഗോകുലം ഗോപാലന് പ്രതികരിച്ചു.
മെസി വരും എന്നതില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവസാന നിമിഷം വരെ അതിന് വേണ്ടി പരിശ്രമിച്ചെന്നും റിപ്പോര്‍ട്ടര്‍ ടി വി എം ഡി ആന്റോ അഗസ്റ്റിനും പറഞ്ഞു. മെസി വരില്ലെന്ന് വലിയ പ്രചാരണം നടന്നു. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കാത്ത അവസ്ഥയിലേക്ക് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ കാര്യങ്ങള്‍ കൊണ്ടുപോയി എത്തിച്ചു. വിവാദങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുന്നുവെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞിരുന്നു.
വിഷയത്തില്‍ കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന് അടക്കം വലിയ പഴികേട്ടുവെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു. മെസിയും അര്‍ജന്റീന ടീമും വരില്ലെന്ന് പ്രചാരണം ഉണ്ടായപ്പോള്‍ ഒപ്പം നിന്ന ഒരുപാട് ആളുകളുണ്ട്. ഗോകുലം ഗോപാലന് അടക്കം വലിയ പിന്തുണ നല്‍കിയിരുന്നുവെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞിരുന്നു.