മാനന്തവാടി: തിരുനെല്ലി കോട്ടിയൂർ പ്രദേശങ്ങളിൽ പുലിയുടെ ശല്യം രൂക്ഷം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാട് ചത്തു. ഒരാടിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ മുന്നു വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ് ചത്തത്. കോട്ടിയൂർ അടിയ ഉന്നതിയിലെ കരിയൻ്റെ രണ്ട് വയസ്സുള്ള ആടിനെയാണ് ഗുരുതരമായി പരിക്കേൽപ്പിച്ചത് .
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കരിയൻ്റെ വീട്ടിൽ ആടിൻ്റെ കൂട്ടിൽ കരച്ചിൽ കേട്ട വീട്ടുകാർ ലൈറ്റിട്ട് ഒച്ചവച്ചതിനാൽ ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. 200 മീറ്റർ ദൂരത്തിലാണ് രണ്ടു സംഭവവും. ആന പ്രദേശത്ത് ഇറങ്ങിയതിനാൽ ആളുകൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും ആക്രമണമുണ്ടാകാൻ ഇടയാക്കിയത്.
ജനവാസ മേഖലയിലെ പുലിയുടെ സ്ഥിരം സാന്നിധ്യം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വിഷയം വനപരിപാലകരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.