ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ വാഴത്തോട്ടത്തിൽ വെച്ച് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. മസിനഗുഡിയിൽ നിർമ്മാണത്തൊഴിലാളിയായ ദിനേശ്കുമാറിനെയാണ് ഭാര്യ കാർത്യായിനി കഴുത്ത് ഞെരിച്ച് കൊന്നത്. കൊല്ലപ്പെട്ട ദിനേശ് കുമാറും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മസിനഗുഡി പൊലീസ് കേസെടുത്ത് കാർത്യായനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇരുവരും നിർമ്മാണ ജോലിക്കായി ഊട്ടിയിൽ പോയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും അന്ന് രാത്രി തന്റെ ഭർത്താവ് മരണപ്പെട്ടു എന്ന് കാണിച്ച് പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
തുടർന്ന് ഇൻസ്‌പെക്ടർ എസ്. ശിവകുമാറിന്റെ നേതൃത്വത്തിൽ അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. മരിച്ച ദിനേശ് കുമാറിന്റെ മൃതദേഹം ഗൂഡല്ലൂർ ജില്ലാഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ദിനേശ് കുമാറിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെ പോലീസ് കാർത്യായിനിയെ ചോദ്യം ചെയ്തു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ തർക്കം നടന്നതായും തുടർന്ന് കാർത്യായനി ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.