ഗുരുവായൂരിൽ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം ; പലിശക്കാരുടെ വീടുകളിൽ പോലീസ് റെയ്ഡ്

09:16 AM Oct 24, 2025 |


തൃശൂർ : ഗുരുവായൂരിൽ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളിൽ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പിൽ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കൽ ദിവേക് എന്നിവരുടെ വീടുകളിലാണ് ടെമ്പിൾ എസ്എച്ച്ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.

റെയ്ഡിനിടെ, ദിവേകിന്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കുകൾ, കണക്കിൽപ്പെടാത്ത പണം, മറ്റ് സുപ്രധാന സാമ്പത്തിക രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തു. നിയമവിരുദ്ധ പണമിടപാടുകൾ സ്ഥാപിക്കാൻ സഹായകമായേക്കാവുന്ന തെളിവുകളാണ് ഇവ. സംഭവത്തിൽ ഒന്നാം പ്രതിയായ പ്രഗിലേഷിന്റെ വീട് പരിശോധനാ സമയത്ത് അടച്ചിട്ടിരിക്കുകയായിരുന്നു. പോലീസ് വീടിനു പുറത്ത് പരിശോധന നടത്തുകയും തുടർനടപടികൾക്കായി കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് മുസ്തഫയെയാണ് കഴിഞ്ഞ മാസം 10-ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണമായത് പലിശക്കാരുടെ ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മുസ്തഫയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.