പഴനി: മകളെ കൊന്ന് പുതിയ സാരിയുടുപ്പിച്ച് കിടത്തി, അച്ഛൻ തൂങ്ങിമരിച്ചു. തൊഴിലാളിയായ പഴനിയപ്പൻ (55), മകള്‍ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്.മകളെ കൊന്നശേഷം പഴനിയപ്പൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.കെട്ടിടനിർമ്മാണത്തൊഴിലാളിയായ പഴനിയപ്പന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. കഴിഞ്ഞദിവസം പഴനിയപ്പന്റെ ഭാര്യയും മറ്റു മക്കളും തിരുച്ചന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു. വീട്ടില്‍ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. പഴനിയപ്പനെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെത്തുടർന്ന് ഭാര്യ വിജയ ബന്ധുക്കളെ അറിയിച്ചു.
ബന്ധുക്കള്‍ വീട്ടില്‍ വന്നപ്പോള്‍ പൂട്ടിയനിലയിലായിരുന്നു. ഉടനെ ആയ്ക്കുടി പോലീസില്‍ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ പഴനിയപ്പനെ തൂങ്ങിമരിച്ചനിലയിലും ധനലക്ഷ്മിയെ മരിച്ചുകിടക്കുന്നതുമാണ് കണ്ടത്.
ധനലക്ഷ്മിയെ കഴുത്തില്‍ കയർ മുറുക്കി കൊലപ്പെടുത്തിയശേഷം അതേ കയറില്‍ പഴനിയപ്പൻ തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധനലക്ഷ്മിയുടെ മൃതദേഹത്തിന് മരണാനന്തരച്ചടങ്ങുകള്‍ ചെയ്യുന്നപോലെ പുതിയ സാരി ധരിപ്പിച്ച് നെറ്റിയില്‍ ചന്ദനം പുരട്ടിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.