+

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം ; കേദാര്‍നാഥിലേക്കുള്ള യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി

മഴക്കെടുതിയില്‍ ഹിമാചലില്‍ മരിച്ചവരുടെ എണ്ണം 17 ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മഴക്കെടുതിയില്‍ ഹിമാചലില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 300 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്ക്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ ബദരിനാഥ് ദേശീയപാത മണ്ണിടിച്ചിലിനെ തുടര്‍ന്ന് താത്കാലികമായി അടച്ചു. ഇതേ തുടര്‍ന്ന് കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകര്‍ പലരും വഴിയില്‍ കുടുങ്ങി.


രൂദ്രപ്രയാഗില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് കാണാതായ 8 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴ തുടരുമെന്നും ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദേശം നല്‍കി. അടുത്ത 7 ദിവസത്തേക്ക് ജമ്മു കശ്മീര്‍, മധ്യ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

facebook twitter