മധ്യപ്രദേശ് : മധ്യപ്രദേശിലെ ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന. സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന ജോയ് സ്കൂൾ ഹിന്ദു സംഘടന അടിച്ച് തകർത്തത്. സംഘർഷത്തിൽ സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും, വൻനാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു. പൊലീസ് നോക്കി നിൽക്കെയാണ് അക്രമകാരികൾ സ്കൂൾ അടിച്ചു തകർത്തത്.
അതേസമയം ആദിവാസികളെ ക്രിസ്ത്യാനികളായി മതം മാറ്റുന്നു എന്ന് ആരോപിച്ച് മലയാളി വൈദികനെ അടക്കം വിശ്വഹിന്ദു പരിഷത്ത് മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അഖിലേഷ് മേവൻ മാപ്പ് പറയണമെന്നാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.