+

വിവരങ്ങള്‍ പാകിസ്താന് നല്‍കിയവരുടെ പട്ടികയില്‍ പേരുണ്ടെന്ന് ഭീഷണി; കളമശേരി സ്വദേശിയില്‍ നിന്ന് ഒരു കോടി തട്ടിയെടുത്തു

കഴിഞ്ഞ 13ന് ലഖ്‌നൌവിലെ പൊലീസ് ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാട്‌സ്അപില്‍ 60കാരനെ വീഡിയോ കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയത്.

കളമശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്‌തെന്ന് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയവരുടെ പേരില്‍ എറണാകുളം സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് ഇയാളില്‍ നിന്ന് 1.05 കോടി രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 13ന് ലഖ്‌നൌവിലെ പൊലീസ് ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാട്‌സ്അപില്‍ 60കാരനെ വീഡിയോ കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ച 151 പേരുടെ ലിസ്റ്റില്‍ പേരുണ്ടെന്നായിരുന്നു ഭീഷണി.

ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കല്‍നിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും ഈ തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും തട്ടിപ്പ് നടത്തിയയാള്‍ 60കാരനോട് പറയുകയായിരുന്നു. ഇത് പരിശോധിക്കുന്നതിന് തങ്ങള്‍ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് ബാങ്കിലുള്ള മുഴുവന്‍ തുകയും ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

തന്നില്ലെങ്കില്‍ ജീവന് ഭീഷണി ആകുമെന്നും ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയില്‍ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു. തുടര്‍ന്ന് തനിക്ക് വന്ന ഫോണ്‍ കോളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇദ്ദേഹം ബന്ധുക്കളോടും, സുഹൃത്തുക്കളോടും പറഞ്ഞപ്പോഴാണ് നടന്നത് വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയാണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടര്‍ന്ന് കളമശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

facebook twitter