ഡൽഹി : ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തരസാഹചര്യം നേരിടാൻ രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ . ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് നിർദേശം.
ആംബുലൻസുകൾ, ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, കുപ്പികൾ, ഉപഭോഗവസ്തുക്കൾ എന്നിവയുടെ ലഭ്യതയുറപ്പാക്കലും കിടക്കകൾ, ഐസിയു, എച്ച്ഡിയു, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസവും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
അവശ്യമരുന്നുകളുടെ ലഭ്യതയുറപ്പാക്കാനും രക്തം, ഓക്സിജൻ, ട്രോമാകെയർ കിറ്റുകൾ എന്നിവയുടെ മതിയായ വിതരണമുറപ്പാക്കാനും ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ന്യൂഡൽഹിയിലെ എയിംസിലും മറ്റ് കേന്ദ്രസർക്കാർ ആശുപത്രികളിലും ഡോക്ടർമാരെയും നഴ്‌സുമാരെയും സജ്ജമാക്കും.
സംസ്ഥാന-ജില്ലാ ഭരണകൂടം, സായുധസേനകൾ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരും സ്വകാര്യ ആശുപത്രികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയും പ്രാദേശിക അസോസിയേഷനുകളടക്കമുള്ളവയുമായി സഹകരിച്ച് അടിയന്തരസാഹചര്യം നേരിടാൻ തയ്യാറാകണമെന്നും നിർദേശമുണ്ട്.