ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിലെ ശുചിമുറിയിൽ മനുഷ്യ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിലാണ് ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുക. ഇവരെ ഉടൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
ഇക്കഴിഞ്ഞ 14ന് രാത്രിയാണ് ആലപ്പുഴയിൽ എത്തിയ ധൻബാദ് എക്സ്പ്രസിൻറെ ശുചിമുറിയുടെ മാലിന്യക്കൊട്ടയിൽ നാല് മാസത്തോളം വളർച്ച എത്തിയ ഭ്രൂണം കണ്ടെത്തിയത്. ശുചിമുറിയിൽ രക്തം കണ്ട ശുചീകരണതൊഴിലാളികൾ ആർത്തവ രക്തമോ മറ്റോ ആയിരിക്കുമെന്ന് കരുതി വൃത്തിയാക്കിയിരുന്നു. മറ്റു അസ്വഭാവികത തോന്നിയിരുന്നിലെലന്നും ഇതിന് ശേഷമാണ് ഭ്രൂണം വേസ്റ്റ് ബിന്നിൽ കണ്ടതെന്നും ശുചീകരണ തൊഴിലാളി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിൻറെ S3, S4 കോച്ചുകളിൽ സഞ്ചരിച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സംശയാസ്പദമായി കരുതുന്നവർ സംഭവത്തിനു മുൻപോ ശേഷമോ ചികിത്സ തേടിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ആശുപത്രികൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ രണ്ട് സീറ്റുകളിൽനിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ട്രെയിനിൽ വച്ച് സ്വാഭാവികമായി അബോർഷൻ സംഭവിച്ചതോ അല്ലെങ്കിൽ മെഡിസിൻ എടുത്ത ശേഷം അബോർഷൻ സമയത്ത് അതൊളിപ്പിക്കാൻ ട്രെയിൻ തെരഞ്ഞെടുത്തതോ ആകാമെന്നാണ് പൊലീസിൻറെ പ്രാഥമിക വിലയിരുത്തൽ.