കോഴിക്കോട്: താമരശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. താമരശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയുടെ ഭർത്താവ് നൗഷാദാണ് പിടിയിലായത്. ഭർതൃപീഡനം, മർദനം, വധശ്രമം എന്നീ കുറ്റങ്ങളാണ് നൗഷാദിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇയാളുടെ ക്രൂരമർദനം സഹിക്കാനാവാതെ നസ്ജയും എട്ടുവയസുകാരിയായ മകളും അർധരാത്രി വീടുവിട്ട് ഇറങ്ങിയോടുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്തുമണിക്ക് ആരംഭിച്ച മർദനം രണ്ടുമണിക്കൂറോളം തുടർന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ട് ഇറങ്ങിയോടിയത്.
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ക്രൂരമായി മർദിച്ചുവെന്നും തന്നെ കൊലപ്പെടുത്താനായി വീടിനു ചുറ്റും വാളുമായി ഓടിച്ചെന്നും യുവതി പറഞ്ഞു. വീടുവിട്ടിറങ്ങി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭർത്താവിന്റെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനല്ല. മറിച്ച് വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാനായിരുന്നു ശ്രമിച്ചിരുന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.