+

ഭാര്യയെയും സുഹൃത്തിനേയും ഒരുമിച്ച് വീടിനുള്ളില്‍ കണ്ടു ; രണ്ടുപേരെയും കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്

ഇയാളും ഭാര്യയും താമസിക്കുന്ന വാടക വീടിനടുത്തായിരുന്നു ഭാസ്‌കര്‍ നാഥും വാടകയ്ക്ക് താമസിച്ചിരുന്നത്.

ഭാര്യയെയും ഒപ്പം ജോലി ചെയ്യുന്ന മറ്റൊരാളെയും ഒരുമിച്ച് വീടിനുള്ളില്‍ കണ്ട യുവാവ് രണ്ട് പേരെയും മര്‍ദിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലുള്ള കാംപൂരിലാണ് സംഭവം. തുടര്‍ന്ന് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.


ജയന്ത് ദാസ് എന്ന 30കാരനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ ഭാര്യ ഗീതാ റാണി, ഭാസ്‌കര്‍ നാഥ് എന്നിവരാണ് മരിച്ചത്. ഇരുവരും മംഗല്‍ദായിലെ ഒരു സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന അധ്യാപകരാണ്. ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ജയന്ത് ദാസ് ജോലി ആവശ്യാര്‍ത്ഥം അവിടെയായിരുന്നു താമസം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഇയാളും ഭാര്യയും താമസിക്കുന്ന വാടക വീടിനടുത്തായിരുന്നു ഭാസ്‌കര്‍ നാഥും വാടകയ്ക്ക് താമസിച്ചിരുന്നത്.
ജോലി സ്ഥലത്തു നിന്ന് ജയന്ത് ദാസ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും ഭാസ്‌കര്‍ നാഥും വീട്ടിലുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദവും തര്‍ക്കവുമുണ്ടായി. ഇതിനൊടുവിലാണ് വടി കൊണ്ട് അടിച്ച് ഇരുവരെയും കൊന്നത്. ശേഷം കാംപൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഉദ്യോഗസ്ഥരോട് കാര്യം പറയുകയും കീഴടങ്ങുകയുമായിരുന്നു. പൊലീസുകാര്‍ ജയന്തിനെ കസ്റ്റഡിയിലെടുത്തു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങളില്‍ പരിശോധന നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഗീതാ റാണിയും ഭാസ്‌കര്‍ നാഥും തമ്മില്‍ ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നവെന്നും ഇരുവരും നാല് വര്‍ഷമായി അടുത്തുള്ള സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്

facebook twitter