
കൽപ്പറ്റ: ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഇടക്കാല ആശ്വാസം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സിവിൽ സർവീസ് മേഖല ഇന്ന് ഇരുണ്ട യുഗത്തിലൂടെയാണ് കടന്നുപോകുന്നത്, കഴിഞ്ഞ 9 വർഷക്കാലം സിവിൽ സർവീസ് മേഖലയെ തകർക്കുന്ന നിലപാടുകളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു പോരുന്നത്. ജീവനക്കാർക്ക് ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും തടഞ്ഞു വെച്ചിരിക്കുകയാണ്. 1.7. 2024 മുതൽ പ്രാബല്യം നൽകേണ്ട ശമ്പളപരിഷ്കരണം നടത്തേണ്ട സമയം കഴിഞ്ഞിട്ടും ഇതുവരെയും കമ്മീഷനെ നിയമിച്ചിട്ടില്ല. ആറു ഘഡു (18%) ക്ഷാമബത്തെ കുടിശ്ശികയായിട്ടും, 117 ശതമാനം ക്ഷാമബത്തയുടെ മുൻകാല കുടിശ്ശിക നൽകാതെയും, ആറുവർഷമായി ആർജ്ജിതാവധി സറണ്ടർ യഥാവിധി നൽകാതെയും
നിരന്തരമായി ജീവനക്കാരെ വേട്ടയാടിയും, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റിയും, പൊതുജനങ്ങൾക്കിടയിൽ സർക്കാർ ജീവനക്കാരെ ഇകഴ്ത്തി കാണിക്കുകയും ഉൾപ്പെടെയുള്ള നടപടികളുമായാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ജീവനക്കാർ ഒറ്റക്കെട്ടാണെന്നും ഇവരുടെ ആവശ്യങ്ങൾ ന്യായമായി പരിഹരിച്ച് മുന്നോട്ടുപോകാൻ ഈ സർക്കാർ തയ്യാറാവണം എന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാരെ സമൂഹമധ്യത്തിൽ ഇകഴ്ത്തി കാണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അതിനെതിരെ ജീവനക്കാരുടെ ശബ്ദം ഉയരും എന്നും യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ കെഎൽ പൗലോസ് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ സുവർണ്ണ കാലഘട്ടത്തിൽ നിന്നും കേരളത്തിലെ സിവിൽ സർവീസിന് ഇരുണ്ട യുഗത്തിലേക്ക് മാറ്റിയ പിണറായി സർക്കാർ കടുത്ത വില കൊടുക്കേണ്ടി വരും എന്ന് സർവീസിൽ നിന്നും വിരമിച്ച ആർ ചന്ദ്രശേഖരൻ, ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് യാത്രയയപ്പ് സമ്മേളന ഉപഹാരങ്ങൾ നൽകിക്കൊണ്ട് കെപിസിസി മെമ്പർ കെ ഇ വിനയൻ അഭിപ്രായപ്പെട്ടു.
സം സ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ വി.പി. ബോബിൻ, രാകേഷ് കമൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ, ജില്ലാ സെക്രട്ടറി പി ജെ ഷൈജു, ജില്ലാ ഭാരവാഹികളായ അബ്ദുൽ ഗഫൂർ പി, സന്തോഷ്. പി.ടി, കെ സുബ്രഹ്മണ്യൻ, ഷാജി. പി എസ്. ബ്രാഞ്ച് ഭാരവാഹികളായ ബെൻസി ജോസഫ്, അബ്ദുൽ ഗഫൂർ, ജെയിംസ് കുര്യൻ, പ്രതീഷ് കെ. ആർ, ടി രഞ്ജൻ. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.