+

മഴക്കെടുതി: ഇടുക്കി ജില്ലയില്‍ 14 ക്യാമ്പുകള്‍ തുറന്നു, 130 വീടുകള്‍ക്ക് നാശനഷ്ടം

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം തുറന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇടുക്കി താലൂക്കില്‍ ഏഴ് ക്യാമ്പുകളും ദേവികുളം താലൂക്കില്‍ അഞ്ച് ക്യാമ്പുകളും ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കിലെ ഏഴു ക്യാമ്പുകളില്‍ 45 കുടുംബങ്ങളിലായി 138 അംഗങ്ങളാണുള്ളത്.

ഇടുക്കി : കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം തുറന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇടുക്കി താലൂക്കില്‍ ഏഴ് ക്യാമ്പുകളും ദേവികുളം താലൂക്കില്‍ അഞ്ച് ക്യാമ്പുകളും ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കിലെ ഏഴു ക്യാമ്പുകളില്‍ 45 കുടുംബങ്ങളിലായി 138 അംഗങ്ങളാണുള്ളത്. ഇതില്‍ 52 പുരുഷന്‍മാര്‍, 56 സ്ത്രീകള്‍ 30 കുട്ടികള്‍ ആണുള്ളത്. ദേവികുളം താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 27 കുടുംബങ്ങളിലെ 83 അംഗങ്ങളാണുള്ളത്. 21 പുരുഷന്‍മാര്‍, 46 സ്ത്രീകള്‍, 16 കുട്ടികളുമാണുള്ളത്. ദേവികുളത്ത് ഏറ്റവും ഒടുവിലായി മറയൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 11 കുടുംബങ്ങളിലായി 26 അംഗങ്ങളാണുള്ളത് ഏഴ് പുരുഷന്‍മാരും 15 സ്ത്രീകളും നാല് കുട്ടികളുമാണ് ഇവിടെയുള്ളത്. ഉടുമ്പന്‍ചോല താലൂക്കില്‍ തുറന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ മൂന്ന് കുടുംബങ്ങളിലായി 10 അംഗങ്ങളുണ്ട്. നാല് പുരുഷന്‍മാരും, നാല് സ്ത്രീകളും, രണ്ട് കുട്ടികളുമാണുള്ളത്. ഇന്ന് (30) വൈകുന്നേരം നാല് മണി വരെയുള്ള കണക്കുകളാണിത്. 

 ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ 130 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 121 വീടുകള്‍ ഭാഗികമായും ഒന്‍പത് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത് ഇടുക്കി താലൂക്കിലാണ്. ഇടുക്കിയില്‍ 45 വീടുകളാണ് തകര്‍ന്നത്. ഇതില്‍ 43 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൊടുപുഴ താലൂക്കില്‍ 28 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 24 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ നാശനഷ്ടമുണ്ടായത് 26 വീടുകള്‍ക്കാണ്. ഇതില്‍ 24 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉടുമ്പന്‍ചോല താലൂക്കില്‍ 23 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തകര്‍ന്നു. ഇതില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. പീരുമേട് താലൂക്കില്‍ എട്ട് വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 24 വീടുകളാണ് കനത്ത മഴയില്‍ തകര്‍ന്നത്. 


 കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജില്ലയില്‍ ഒരു മരണവും സംഭവിച്ചിട്ടുണ്ട്. കുമളി സ്വദേശി ശ്രീജിത്ത് (19) ആണ് കനത്ത കാറ്റില്‍ മരം വീണ് മരിച്ചത്. ഇതിനോടകം മൂന്ന് പേര്‍ക്കാണ് മഴക്കെടുതിയില്‍ ജില്ലയില്‍ ജീവഹാനി സംഭവിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.  കനത്ത മഴയില്‍ ജില്ലയില്‍ ഏകദേശം 5.48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. 350.8 ഹെക്ടറിലായി 3218 കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു.  89.74 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ഇന്നലെ (30) ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കു പ്രകാരം ഉടുമ്പന്‍ചോല താലൂക്കില്‍ 36, ദേവികുളം 114.2, പീരുമേട് 135.9, ഇടുക്കി 78.2 തൊടുപുഴ 84.4 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2342 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 128.4 അടിയാണ് ജലനിരപ്പ്. 
 ജില്ലയില്‍ ഇന്ന് (31) കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.                                            

Trending :
facebook twitter