തളിപ്പറമ്പ: സി.പി.എം തളിപ്പറമ്പ ലോക്കലിലെ സംഘടന പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച ചാല മരിലെ പ്രാദേശിക വനിത നേതാവ് ഷൈമ പാർട്ടി വിട്ടു. ബാഞ്ച് സെക്രട്ടറിയും തളിപ്പറമ്പ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ ഷൈമ ഈ വർഷം പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല. ഈ വിവരം ലോക്കലിലെ ബ്രാഞ്ച് യോഗങ്ങളിൽ സി. പി.എം ഏരിയ കമ്മിറ്റി റിപ്പോർട്ട് ചെയ്തു.
സി.പി.എം തളിപ്പറമ്പ ഏരിയാ കമ്മിറ്റിയംഗമായിരുന്ന കോമത്ത് മുരളീധരനെതിരെ പരാതി നൽകിയിരുന്നത് മുൻ നഗരസഭ കൗൺസിലർ കൂടിയായ ഷൈമയായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പുമായി സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ഇല്ലാത്ത ആരോപണം കോമത്ത് മുരളീധരനും ചില ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉയർത്തിയെന്നായിരുന്നു ആരോപണം. ഇതിന്റെ പേരിലാണ് കോമത്ത് മുരളീധരനെതിരെയും ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ടി.ആർ ശിവനെതിരെയും പാർട്ടി നടപടിയെടുത്തത്.
മുരളി സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നിട്ടും ഷൈമ മറ്റ് ചില നേതാക്കൾക്കെതിരെ സമാനമായ രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.എം ഇതേക്കുറിച്ച് അന്വേഷിക്കുകയും വസ്തുതകൾ ഇല്ലാത്തതാണെന്ന്
കണ്ടെത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ഷൈമയെ ബ്രാഞ്ച് സെക്രട്ടറിയായും പിന്നീട് ലോക്കൽ കമ്മിറ്റിയംഗമായും തിരഞ്ഞെടുക്കുകയും സംഘടനാരംഗത്ത് വളർത്തിക്കൊണ്ടുവരാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നാൽ ഷൈമ ഇതൊക്കെ തട്ടിമാറ്റി പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷക്കുകയായിരുന്നു.