+

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും, 13 പേരുടെ മരണം സ്ഥിരീകരിച്ചു

നാല് തമിഴ്നാട് സ്വദേശികള്‍ക്കും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ക്കും ജീവന്‍ നഷ്ടമായി.

കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിരിക്കായാണ്. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കി. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടമായാതായാണ് വിവരം. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമ നടപടികള്‍ പൂര്‍ത്തിയാക്കണ്ടതുണ്ട്. മരിച്ചവരില്‍ അഞ്ച് മലയാളികളുണ്ടെന്നാണ് സൂചന. നാല് തമിഴ്നാട് സ്വദേശികള്‍ക്കും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ക്കും ജീവന്‍ നഷ്ടമായി.

ചികിത്സയില്‍ കഴിയുന്ന പലരുടെയും കിഡ്‌നി തകരാറിലായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നാട്ടിലുളളവര്‍ക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവനവും എംബസി ലഭ്യമാക്കുന്നുണ്ട്. മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതാണ് അപകട കാരണം എന്നാണ് കണ്ടെത്തല്‍. ജലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. മലയാളികള്‍ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം.

facebook twitter