+

ഇന്ത്യ ചൈന ബന്ധം ശക്തമാക്കാന്‍ നടപടി ; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനസ്ഥാപിക്കും

ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ വീണ്ടും നല്കി തുടങ്ങും.

ഇന്ത്യ ചൈന ബന്ധം ശക്തമാക്കാനുള്ള നിരവധി നടപടികള്‍ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും. അതിര്‍ത്തി വ്യക്തമായി നിര്‍ണ്ണയിക്കാന്‍ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നല്കും. സേനകള്‍ക്കിടയിലടക്കം അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മധ്യ, കിഴക്കന്‍ മേഖലകളിലും സംവിധാനങ്ങള്‍ വരും. ഇപ്പോള്‍ വടക്കന്‍ മേഖലയില്‍ മാത്രമാണ് ഇതുള്ളത്. 

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസ് പുനസ്ഥാപിക്കും. നാഥുല പാസ് അടക്കം മൂന്ന് അതിര്‍ത്തികള്‍ വഴിയുള്ള വ്യാപാരം വീണ്ടും തുടങ്ങും. ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ വീണ്ടും നല്കി തുടങ്ങും. അതിര്‍ത്തിയിലെ സേന പിന്‍മാറ്റത്തിനുള്ള ധാരണ നടപ്പാക്കും. ബ്രിക്‌സ് ഉച്ചകോടി 2026ല്‍ ഇന്ത്യയില്‍ നടത്തും. ഷി ജിന്‍പിങ് ഇതിനായി ഇന്ത്യയിലെത്തിയേക്കും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നയതന്ത്ര ബന്ധം വന്നതിന്റെ 75ആം വാര്‍ഷികം ഇക്കൊല്ലം ആഘോഷിക്കും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ എസ് ജയശങ്കര്‍, അജിത് ഡോവല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലാണ് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാങ് യീ കണ്ടിരുന്നു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ഷി ജിന്‍പിങിനെ പ്രത്യേകം കാണുമെന്ന് നരേന്ദ്ര മോദി അറിയിച്ചു.

facebook twitter