ന്യൂഡൽഹി : സംസ്ഥാനത്തെ ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ പുതിയ വിധി. പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പൗരന്മാരുടെ ദുരിതത്തിലാണ് തങ്ങളുടെ പ്രധാന ആശങ്കയെന്നും ചൂണ്ടിക്കാട്ടി.
ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സുപ്രീം കോടതിയെ സമീപിച്ചത്. റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച് സുപ്രീം കോടതി നേരത്തേയും വിമർശനം ഉന്നയിച്ചിരുന്നു. ഒരു മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്ത് 11 മണിക്കൂറിലധികം യാത്രാതടസ്സമുണ്ടായതിനെക്കുറിച്ചും മോശം റോഡിന് എന്തിനാണ് ടോൾ നൽകുന്നതെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചിരുന്നു.
മഴ കാരണം അറ്റകുറ്റപ്പണികൾ നടത്താനായില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. പ്രശ്നമുണ്ടെങ്കിൽ ടോൾ പിരിവ് നിർത്തിവെക്കുന്നതല്ല പരിഹാരമെന്നാണ് ദേശീയപാത അതോറിറ്റി വാദിച്ചത്. കൂടാതെ, പ്രശ്നം പരിഹരിക്കുന്നതിനായി പി.എസ്.ടി എഞ്ചിനീയറിങ് കമ്പനിക്ക് ഉപകരാർ നൽകിയിട്ടുണ്ടെന്നും പ്രധാന കരാർ കമ്പനി വാദിച്ചിരുന്നു. ഉത്തരവാദിത്തം ഉപകരാർ കമ്പനിക്കാണെന്നും അവർ വാദിച്ചു.
പാലിയേക്കര ടോൾ കേസ്: ദേശീയ അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജനങ്ങളുടെ ദുരിതത്തിന് മുൻഗണന നൽകുന്ന നിലപാട് ആവർത്തിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി.