+

ഇൻഡ്യ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സുദർശൻ റെഡ്ഡിയെ തീരുമാനിച്ചത് ഒറ്റക്കെട്ടായി : കനിമൊഴി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിൻറെ സ്ഥാനാർഥിയായി സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ തീരുമാനിച്ചത് സ്വാഗതം ചെയ്ത് കനിമൊഴി എം.പി. എക്സിലൂടെയാണ് കനിമൊഴിയുടെ പ്രതികരണം.

ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിൻറെ സ്ഥാനാർഥിയായി സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ തീരുമാനിച്ചത് സ്വാഗതം ചെയ്ത് കനിമൊഴി എം.പി. എക്സിലൂടെയാണ് കനിമൊഴിയുടെ പ്രതികരണം.

ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ഏകകണ്ഠമായി തെരഞ്ഞെടുത്ത ഇൻഡ്യാ സഖ്യ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു. ജനാധിപത്യം സംരക്ഷിക്കുക എന്നത് ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങളിലും പങ്കെടുക്കുക എന്നതാണ്. ഈ പോരാട്ടത്തിൽ ഇൻഡ്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു -കനിമൊഴി കുറിച്ചു.

സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുവാഹത്തി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സുദർശൻ റെഡ്ഡി. 1971ലാണ് സുദർശൻ റെഡ്ഡി ആന്ധ്രപ്രദേശ് ബാർ കൗൺസിലിന് കീഴിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1988-90കളിൽ ഹൈകോടതിയിൽ സർക്കാർ പ്ലീഡറായി സേവനമനുഷ്ടിച്ചു.

1990ൽ ആറുമാസക്കാലം കേന്ദ്രസർക്കാറിന്റെ അഡീഷനൽ സ്റ്റാന്റിങ് കോൺസലായും ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡ്വൈസറായും സ്റ്റാന്റിങ് കോൺസലുമായും പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ ആന്ധ്രപ്രദേശ് ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007ൽ സുപ്രീംകോടതി ജഡ്ജിയായി. 2011ൽ വിരമിച്ച ശേഷം ഗോവയുടെ ആദ്യ ലോകായുക്തയായി.

facebook twitter